യു എസ് കുടിയേറ്റ തടങ്കൽ കേന്ദ്രങ്ങളിൽ നിലനിൽക്കുന്ന മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾ അവസാനിപ്പിക്കണം: നിർണായ നീക്കവുമായി പ്രമീള ജയപാൽ

New Update
Q

വാഷിങ്‌ടൻ ഡിസി: യുഎസ് കുടിയേറ്റ തടങ്കൽ കേന്ദ്രങ്ങളിൽ നിലനിൽക്കുന്ന മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കോൺഗ്രസ് പ്രതിനിധി പ്രമീള ജയപാൽ (ഡെമോക്രാറ്റ്, വാഷിങ്‌ടൻ) ‘ഡിഗ്നിറ്റി ഫോർ ഡിറ്റെയ്ൻഡ് ഇമിഗ്രന്റ്‌സ് ആക്ട്’ എന്ന സുപ്രധാന ബിൽ അവതരിപ്പിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുമായി ബന്ധമുള്ള സ്വകാര്യ, ലാഭകേന്ദ്രീകൃത തടങ്കൽ കേന്ദ്രങ്ങളിലെ മോശം അവസ്ഥകളെ പ്രമീള അതിശക്തമായി വിമർശിച്ചു. പ്രതിനിധി ആദം സ്മിത്തിനൊപ്പം ചേർന്നാണ് പ്രമീള ബിൽ അവതരിപ്പിച്ചത്. 

Advertisment

ട്രംപ് ഭരണകൂടം തിരിച്ചെത്തിയ ശേഷം, യാതൊരു ക്രിമിനൽ പശ്ചാത്തലവുമില്ലാത്തവരെപ്പോലും ഭീകരമായ ചുറ്റുപാടുകളിൽ തടവിലാക്കുന്നത് വർധിച്ചതായി പ്രമീള ചൂണ്ടിക്കാട്ടി. ലാഭത്തിനായി മാത്രം പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങളിൽ മനുഷ്യൻ എന്ന നിലയിൽ ഒരാൾക്ക് ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ പരിഗണന പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. തിങ്ങിനിറഞ്ഞ സെല്ലുകൾ, മതിയായ പോഷകാഹാരം നിഷേധിക്കൽ, ചികിത്സാ സൗകര്യങ്ങളുടെ അഭാവം എന്നിങ്ങനെയുള്ള മനുഷ്യത്വരഹിതമായ സാഹചര്യങ്ങളാണ് ഇവിടെ നിലനിൽക്കുന്നതെന്നും അവർ ആരോപിച്ചു. നിലവിൽ തടങ്കലിലുള്ള 66,000ത്തിലധികം ആളുകളിൽ 73 ശതമാനത്തിലധികം പേർക്ക് ക്രിമിനൽ കേസുകളില്ല. 

നിർബന്ധിത തടങ്കൽ ഒഴിവാക്കുക, കുടുംബങ്ങളെയും കുട്ടികളെയും തടങ്കലിൽ വെക്കുന്നത് പൂർണ്ണമായി നിരോധിക്കുക, ഗർഭിണികൾ, രോഗികൾ, എൽ.ജി.ബി.ടി.ക്യു വ്യക്തികൾ, മുതിർന്ന പൗരന്മാർ തുടങ്ങിയ ദുർബല വിഭാഗങ്ങളെ വിട്ടയക്കുന്നതിന് മുൻഗണന നൽകുക, കൂടാതെ സ്വകാര്യ തടങ്കൽ കേന്ദ്രങ്ങളുടെ ഉപയോഗം മൂന്ന് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി നിർത്തലാക്കുക എന്നിവയാണ് ബില്ലിലെ പ്രധാന നിർദ്ദേശങ്ങൾ. തടങ്കൽ കേന്ദ്രങ്ങളിൽ പൗരാവകാശങ്ങൾ ഉറപ്പാക്കുന്നതിനുള്ള നിലവാരം സ്ഥാപിക്കാനും, മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ മുൻകൂട്ടി അറിയിക്കാതെയുള്ള പരിശോധനകൾ നിർബന്ധമാക്കാനും ബിൽ ലക്ഷ്യമിടുന്നു. ഡെമോക്രാറ്റ് പ്രതിനിധികളായ റോ ഖന്ന, രാജാ കൃഷ്ണമൂർത്തി, ശ്രീ തണേദാർ എന്നിവർ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment