കെന്റക്കിയിലെ ലെക്സിംഗ്ടണിലുള്ള റിച്ച്മണ്ട് റോഡ് ബാപ്റ്റിസ്റ്റ് പള്ളിയിൽ ഞായറാഴ്ച നടന്ന വെടിവപ്പിൽ 72, 32 വയസ്സുള്ള രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. രണ്ട് പുരുഷന്മാർക്കും പരുക്കേറ്റിട്ടുണ്ട്.
ലെക്സിംഗ്ടൺ പോലീസ് മേധാവി ലോറൻസ് വെതേഴ്‌സ് ഞായറാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ, അക്രമിക്ക് പള്ളിയിലെ ആളുകളുമായി ബന്ധമുണ്ടായിരുന്നിരിക്കാമെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നതായി അറിയിച്ചു. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടില്ല. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, കുടുംബത്തെ അറിയിക്കാത്തതിനാൽ പേര് വെളിപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
സംഭവങ്ങളുടെ ആരംഭം ഞായറാഴ്ച രാവിലെ 11:35-ഓടെ ലെക്സിംഗ്ടൺ വിമാനത്താവളത്തിന് സമീപത്തുനിന്നാണ്. ലൈസൻസ് പ്ലേറ്റ് റീഡർ അലേർട്ട് ലഭിച്ചതിനെത്തുടർന്ന് ഒരു സ്റ്റേറ്റ് ട്രൂപ്പർ ടെർമിനൽ ഡ്രൈവിൽ ഒരു വാഹനം തടഞ്ഞു. പരിശോധനയ്ക്കിടെ അക്രമി സ്റ്റേറ്റ് ട്രൂപ്പറെ വെടിവെച്ച് രക്ഷപ്പെട്ടു. തുടർന്ന് ഇയാൾ മറ്റൊരു വാഹനം തട്ടിയെടുത്ത് ഏകദേശം 15 മൈൽ അകലെയുള്ള റിച്ച്മണ്ട് റോഡ് ബാപ്റ്റിസ്റ്റ് പള്ളിയിലേക്ക് എത്തുകയായിരുന്നു.
പള്ളിയിലെത്തിയ ശേഷം അക്രമി രണ്ട് പുരുഷന്മാരെ വെടിവച്ച് പരുക്കേൽപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നും മറ്റൊരാൾ അതീവ ഗുരുതരാവസ്ഥയിലാണെന്നും വെതേർസ് അറിയിച്ചു. പിന്നീട് മൂന്ന് ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്‌പിൽ അക്രമി കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.
കെന്റക്കി ഗവർണർ ആൻഡി ബെഷിയർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. "ഈ വിവേകശൂന്യമായ അക്രമ പ്രവർത്തനങ്ങളാൽ ബാധിക്കപ്പെട്ട എല്ലാവർക്കും വേണ്ടി ദയവായി പ്രാർത്ഥിക്കുക. ലെക്സിംഗ്ടൺ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെയും കെന്റക്കി സ്റ്റേറ്റ് പോലീസിന്റെയും വേഗത്തിലുള്ള പ്രതികരണത്തിന് നമുക്ക് നന്ദി പറയാം," അദ്ദേഹം കുറിച്ചു.