/sathyam/media/media_files/2025/09/07/vvv-2025-09-07-03-51-26.jpg)
ഒട്ടാവ: ഖാലിസ്ഥാൻ വാദികൾക്ക് കാനഡയിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് കനേഡിയൻ സർക്കാർ റിപ്പോർട്ട്. ഇന്ത്യ വിരുദ്ധ നിലപാടുകൾ തുടർച്ചയായി സ്വീകരിക്കുന്ന ഖാലിസ്ഥാൻ ഗ്രൂപ്പുകൾ കാനഡയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുമുണ്ടെന്ന് കനേഡിയൻ സർക്കാരിൻ്റെ പുതിയ റിപ്പോർട്ടിൽ പറയുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ പഞ്ചാബിൽ ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അക്രമാസക്തമായ മാർഗങ്ങളെ ഖാലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകൾ പിന്തുണയ്ക്കുന്നുണ്ടെന്ന് സർക്കാർ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
ബബ്ബർ ഖൽസ, ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ, സിഖ്സ് ഫോർ ജസ്റ്റിസ് തുടങ്ങിയ ഖാലിസ്ഥാനി ഗ്രൂപ്പുകൾക്ക് കാനഡ സുരക്ഷിത താവളമൊരുക്കുന്നുവെന്ന ആരോപണം വർഷങ്ങളായി തുടരുന്നതിനിടെയാണ് പുതിയ റിപ്പോർട്ട്. ധനസഹായം സ്വീകരിച്ച ഖാലിസ്ഥാനി ഗ്രൂപ്പുകളിൽ ബബ്ബർ ഖൽസ ഇന്റർനാഷണലും ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷനും ഉൾപ്പെടുന്നു.
ഖാലിസ്ഥാനി ഗ്രൂപ്പുകൾ കാനഡ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഫണ്ട് സ്വീകരിക്കുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ ഭീകരസംഘടനകളുമായുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ചും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. കനേഡിയൻ സർക്കാർ ക്രിമിനൽ കോഡിൽ ലിസ്റ്റ് ചെയ്തിട്ടുള്ളതും പി എം വി ഇ വിഭാഗത്തിൽ പെടുന്നതുമായ തീവ്രവാദ സംഘങ്ങൾ, ഹമാസ്, ഹിസ്ബുള്ള, ഖാലിസ്ഥാൻ മറ്റ് തീവ്രവാദ ഗ്രൂപ്പുകളായ ബബ്ബാർ ഖൽസ ഇന്റർനാഷണൽ, ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ എന്നിവയ്ക്ക് കാനഡയിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.