ഭക്ഷ്യ സുരക്ഷാ ആനുകൂല്യങ്ങളിൽ തട്ടിപ്പ്; മിഡ്‌ലാൻഡ് സ്വദേശിനിക്ക് 15 വർഷം തടവ്

New Update
V

മിഷിഗൻ: ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തിയുടെ ഫുഡ് സ്റ്റാംപ് (എസ് എൻ എ പി) ആനുകൂല്യങ്ങൾ തട്ടിയെടുത്ത കേസിൽ 36-കാരിയായ അമാൻഡ കണ്ണിംഗ്ഹാമിന് 15 വർഷം തടവുശിക്ഷ വിധിച്ചു. മിഡ്‌ലാൻഡ് കൗണ്ടി സർക്യൂട്ട് കോടതി ജഡ്ജി സ്റ്റീഫൻ കരാസാണ് വിധി പ്രസ്താവിച്ചത്.

Advertisment

ആറ് വർഷമായി ഇവ‍ർ പരിചരിച്ചിരുന്ന 50 വയസ്സുകാരന്റെ ഫുഡ് സ്റ്റാംപ് കാർഡ് ഉപയോഗിച്ച് അമാൻഡ സ്വന്തം ആവശ്യങ്ങൾക്കായി സാധനങ്ങൾ വാങ്ങി. ഏകദേശം ഒരു വർഷത്തോളം നീണ്ടുനിന്ന തട്ടിപ്പിലൂടെ 2,625 ഡോളർ ഇവർ കൈക്കലാക്കി.

ഭക്ഷണത്തിന് വകയില്ലെന്ന് ഇര പരാതിപ്പെട്ടതിനെത്തുടർന്ന് സാമൂഹ്യക്ഷേമ വകുപ്പും പൊലീസും നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ഇരയ്ക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ബോധിപ്പിച്ച് അമാൻഡ അയാളുടെ ഗാർഡിയൻമാരെയും കബളിപ്പിച്ചിരുന്നു. 

മുൻപ് ഫോർജറി ഉൾപ്പെടെ ആറ് ക്രിമിനൽ കേസുകളിൽ അമാൻഡ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. തനിക്ക് രണ്ട് പെൺമക്കളുണ്ടെന്നും തടവുശിക്ഷ ഒഴിവാക്കണമെന്നും അമാൻഡ കോടതിയോട് അപേക്ഷിച്ചു. എന്നാൽ, നിസ്സഹായനായ ഒരു മനുഷ്യനെ ചൂഷണം ചെയ്തതിൽ ഇവർക്ക് യാതൊരു പശ്ചാത്താപവുമില്ലെന്ന് ജഡ്ജി നിരീക്ഷിച്ചു. മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പ് നൽകുന്നതിനായി തടവുശിക്ഷ അത്യാവശ്യമാണെന്ന് കോടതി വ്യക്തമാക്കി.

Advertisment