അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സും അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടി അലക്സ് വോംഗും തൽസ്ഥാനം ഒഴിയുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പേര് വെളിപ്പെടുത്താത്ത ചിലരാണ് ഈ വിവരം നൽകിയതിന് പിന്നിൽ. എന്നാൽ വൈറ്റ് ഹൗസ് ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
യെമനിലെ ഹൂതികൾക്കെതിരായ സൈനിക പദ്ധതികൾ ട്രംപിൻ്റെ ഉന്നത ഉദ്യോഗസ്ഥരും ഒരു മാധ്യമപ്രവർത്തകനും ഉൾപ്പെട്ട ഒരു സ്വകാര്യ സിഗ്നൽ ഗ്രൂപ്പിൽ പങ്കുവെച്ചതിനെ തുടർന്ന് വാൾട്സ് വിമർശനം നേരിട്ടിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് രാജി വാർത്തകൾ പുറത്ത് വരുന്നത്. കൂടാതെ നയപരമായ കാര്യങ്ങളിലും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലുമുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം ട്രംപും അദ്ദേഹത്തിൻ്റെ ടീമും വാൾട്സിൽ അതൃപ്തരായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇത് സ്ഥിരീകരിക്കുകയാണെങ്കിൽ, ട്രംപിൻ്റെ രണ്ടാം ഭരണകാലത്തെ ആദ്യത്തെ വലിയ രാജി ആയിരിക്കും ഇത്. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വാൾട്സ് മുൻപ് ഇന്ത്യ കോക്കസിൻ്റെ സഹ അധ്യക്ഷനായിരുന്നു.