പ്രസിഡന്റ് ജോ ബൈഡനു പൂർണ പിന്തുണ പ്രഖ്യാപിച്ചു ഇന്ത്യൻ അമേരിക്കൻ റെപ്. ശ്രീ തനെദാർ (ഡെമോക്രാറ്റ്-മിഷിഗൺ). ഡെട്രോയിറ്റിൽ നിന്നുള്ള കോൺഗ്രസ് അംഗത്തിന്റെ പ്രസ്താവന ബൈഡനു ഏറെ പ്രയോജനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. കോൺഗ്രസിലെ ഹിന്ദു കോക്കസിന്റെ നേതാവ് കൂടിയാണ് അദ്ദേഹം. മിഷിഗൺ തിരഞ്ഞെടുപ്പിൽ നിർണായകമാവുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ്.
"ഏതാനും മാസങ്ങൾക്കു മുൻപ് പ്രസിഡന്റ് ബൈഡൻ ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ രാജ്യത്തിനു വേണ്ടിയുള്ള തന്റെ പരിപാടികൾ വിശദീകരിക്കുന്നത് 20 അടി അകലെ ഇരുന്നു ഞാൻ കേട്ടു," ശ്രീ തനെദാർ പറഞ്ഞു. അദ്ദേഹവുമായി ഞാൻ നിരവധി തവണ ഓൺലൈൻ സംഭാഷണങ്ങൾ നടത്തി. ഡെട്രോയിറ്റിനെ കുറിച്ച് ഏറെ താല്പര്യത്തോടെയാണ് അദ്ദേഹം സംസാരിക്കാറ്. ഞങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹത്തിനു വ്യക്തമായ ധാരണയുണ്ട്.
"2020ൽ നമ്മൾ തിരഞ്ഞെടുത്ത അതേ ആളാണ് ബൈഡൻ ഇപ്പോഴും. ആധുനിക കാലഘട്ടത്തിൽ ഏറ്റവും ഫലപ്രദമായി പ്രവർത്തിച്ച നമ്മുടെ നേതാവ്."
ശ്രീ തനെദാർ പ്രതിനിധീകരിക്കുന്ന 13ആം ഡിസ്ട്രിക്ടിൽ വിജയിച്ചാൽ ബൈഡനു മിഷിഗൺ നേടാനുള്ള ശ്രമത്തിൽ അത് ഏറെ സഹായകമാവും.
ജൂൺ 27നു നടന്ന ഡിബേറ്റിലെ ദയനീയ പരാജയത്തിനു ശേഷം യുഎസ് ഹൗസിലെ അഞ്ചു ഇന്ത്യൻ അമേരിക്കൻ അംഗങ്ങളിൽ ആദ്യമായി ബൈഡനെ പരസ്യമായി പിന്തുണയ്ക്കുന്നത് ശ്രീ തനെദാർ ആണ്.
റെക്കോർഡ് സൃഷ്ട്ടിച്ച തുകയാണ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ബൈഡൻ ചെലവിട്ടിട്ടുള്ളതെന്നു ശ്രീ തനെദാർ ചൂണ്ടിക്കാട്ടി. സെമികണ്ടക്‌ടർ വ്യവസായത്തിലും അദ്ദേഹം ചിപ്സ് ആക്ടിന്റെ പ്രയോജനം നൽകി. ഇൻസുലിൻ വിലകുറച്ചു. യുഎസിൽ 30 വർഷത്തിനിടയിൽ ഏറ്റവും സമഗ്രമായ തോക്കു നിയന്ത്രണ നിയമം കൊണ്ടുവന്നു.
"ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. നമുക്ക് കൂടുതൽ ഫെഡറൽ നിക്ഷേപം വേണം. പ്രത്യേകിച്ച് പാർപ്പിടം പോലുള്ള മേഖലകളിൽ. എന്നെ സംബന്ധിച്ച് സംശയമൊന്നും ഇല്ല: പ്രസിഡന്റ് ബൈഡൻ നമ്മുടെ ഡിസ്ട്രിക്ടിലേക്കു കൂടുതൽ ഡോളറുകൾ കൊണ്ടുവരും. ട്രംപ് ആവട്ടെ, സമ്പന്നർക്ക് നികുതി ഇളവ് നൽകിക്കൊണ്ടേയിരിക്കും. ഞാൻ പൂർണമായും പ്രസിഡന്റ് ബൈഡന്റെ കൂടെയാണ്."