വിമാനത്താവള സുരക്ഷയിൽ പുതിയ മാറ്റങ്ങൾ: തിരിച്ചറിയൽ രേഖ ഇല്ലാത്തവർക്ക് ബയോമെട്രിക് സംവിധാനം വരുന്നു

New Update
G

വിമാനയാത്രക്കാർക്ക് സുരക്ഷാ പരിശോധനയിലൂടെ കടന്നുപോകുന്നതിന് പുതിയ നിയമവുമായി ട്രാൻസ്പോർട്ട് സുരക്ഷാ അഡ്മിനിസ്‌ട്രേഷൻ (ടി എസ് എ) രംഗത്ത്. 'റിയൽ ഐഡി' നിർബന്ധമാക്കിയതിന് പിന്നാലെയാണ് സ്വീകാര്യമായ ഐഡി ഇല്ലാത്തവർക്ക് പണം നൽകി സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ സഹായിക്കുന്ന പുതിയ നിർദേശങ്ങൾ ടിഎസ്എ ഫെഡറൽ റജിസ്റ്ററിൽ പ്രസിദ്ധീകരിച്ചത്.

Advertisment

അംഗീകൃത ഐഡി ഇല്ലാത്ത യാത്രക്കാർക്ക് 18 ഡോളർ (നോൺ-റീഫണ്ടബിൾ) ഫീസ് നൽകി ബയോമെട്രിക് കിയോസ്‌ക് വഴി തങ്ങളുടെ വ്യക്തിത്വം തെളിയിച്ച് സുരക്ഷാപരിശോധന കടന്നുപോകാൻ സാധിക്കും. യാത്രക്കാർ സ്വമേധയാ വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് സ്കാനും സമർപ്പിക്കണം. ഇത് വഴി യാത്രക്കാരന്റെ ഐഡന്റിറ്റി ഉറപ്പാക്കി, സുരക്ഷാ ലിസ്റ്റുകളുമായി ഒത്തുനോക്കും. ഈ അംഗീകാരത്തിന് 10 ദിവസത്തെ സാധുതയുണ്ടാകും.

നിലവിൽ, കൂടുതൽ സമയവും വിഭവങ്ങളും ആവശ്യമുള്ള ഇതര ഐഡി പരിശോധനാ പ്രക്രിയയ്ക്ക് പകരമായി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ആധുനിക സംവിധാനം കൊണ്ടുവരികയാണ് ലക്ഷ്യം. 18 ഡോളർ ഫീസ് ഓപ്ഷനലാണ്, എന്നാൽ സുരക്ഷാ പരിശോധനയിലൂടെ കടത്തിവിടും എന്ന് ഇത് ഉറപ്പുനൽകുന്നില്ല. യാത്രക്കാർക്ക് കൂടുതൽ സ്ക്രീനിങ്ങോ കാലതാമസമോ നേരിടേണ്ടിവരാം. നിർദേശത്തിന്മേൽ നിലവിൽ പൊതുജനാഭിപ്രായം തേടുകയാണ്. അതിന് ശേഷമേ ഇത് എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് അറിയാൻ സാധിക്കൂ.

Advertisment