ന്യൂ യോർക്ക് സിറ്റി ഉൾപ്പെടെ സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും കൊടും ചൂട് പരിഗണിച്ചു ഗവർണർ കാത്തി ഹോക്കൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 125 വർഷത്തെ റെക്കോർഡ് തകർക്കുന്ന ചൂടാണ് ഈയാഴ്ച്ച പ്രതീക്ഷിക്കുന്നത്.
ഉഗ്ര ശേഷിയുള്ള കാറ്റും ഇടിയും മിന്നൽ പ്രളയവും സംസ്ഥാനത്തു വാരാന്ത്യത്തിൽ എത്തിയിരുന്നു. ആഴ്ചയിലെ ഒരു ദിവസമെങ്കിലും താപനില 100 കടക്കുമെന്നാണ് പ്രവചനം. ഈർപ്പവും ഉയർന്ന നിലയിൽ ഉണ്ടാവുമ്പോൾ ചൂട് അസഹ്യമാവും.
കാലാവസ്ഥാ നിരീക്ഷകർ പറയുന്നത് തിങ്കളാഴ്ച്ച 100 ഡിഗ്രിക്ക് അടുത്തെത്തുന്ന ചൂട് ചൊവാഴ്ച്ച 102 ആവും എന്നാണ്. 1888ൽ സെൻട്രൽ പാർക്കിൽ 96 ഡിഗ്രി ഉണ്ടായതാണ് നിലവിലുള്ള റെക്കോർഡ്.
ശനിയാഴ്ച്ച രാത്രി കനത്ത കാറ്റും മഴയും ഉണ്ടായി. മരങ്ങൾ മറിഞ്ഞു വീണു. വീടുകൾ തകർന്നതായും റിപ്പോർട്ടുണ്ട്. ഒനയ്ഡാ കൗണ്ടിയിൽ ഇരട്ടകളായ കൊച്ചു പെൺകുട്ടികൾ ഉൾപ്പെടെ മൂന്ന് പേരെങ്കിലും കൊല്ലപ്പെട്ടു.
അവിടെയും ന്യൂ യോർക്ക് സിറ്റിയിലും ലോങ്ങ് ഐലൻഡിലും വെസ്റ്റ്ചെസ്റ്റർ ഉൾപ്പെടെയുള്ള കൗണ്ടികളിലും അടിയന്തരാവസ്ഥ നിലവിൽ വന്നു.
മരണം ഉണ്ടായത് ഹൃദയം തകർത്തെന്നു ഹോക്കൽ പറഞ്ഞു.
കാലാവസ്ഥ ഏറെ പ്രതികൂലമാണെന്നു ഓർമിക്കണമെന്നു അവർ ന്യൂ യോർക്കിലുള്ളവരോട് പറഞ്ഞു. മധ്യ ന്യൂ യോർക്കിലും സതേൺ ടയറിലും നോർത്ത് കൗണ്ടിയിലും മഴ തുടരുമെന്നാണ് പ്രവചനം.
മിന്നൽ പ്രളയം മധ്യ ന്യൂ യോർക്കിലും സതേൺ ടയറിലും ഹഡ്‌സണിലും പ്രതീക്ഷിക്കാം.
വാരാന്ത്യ കൊടുംകാറ്റ് മൂലം 50,000 പേർക്ക് വൈദ്യുതി നഷ്ടമായി. ഒനയ്ഡാ കൗണ്ടിയിൽ 35,000 പേർ ഇരുട്ടിലാണ്.