എണ്ണവില കുറഞ്ഞു, പണപ്പെരുപ്പവുമില്ല: മാന്ദ്യ സാധ്യത തള്ളി ട്രംപ്

New Update
Bhdb

വാഷിങ്ടണ്‍ ഡിസി: താരിഫ് പ്രഖ്യാപനം ആഗോളതലത്തില്‍ വിപണിയെ ഉലച്ചതിനു പിന്നാലെ പണപ്പെരുപ്പമില്ലെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. എണ്ണ വില കുറയുകയാണ്, പലിശ നിലക്ക് കുറയുകയാണ് ഭക്ഷ്യ വില കുറയുകയാണ്.. പണപ്പെരുപ്പമില്ല എന്നാണ് സാമ്പത്തിക മാന്ദ്യ സാധ്യതകള്‍ തള്ളിക്കൊണ്ട് ട്രംപ് പ്രഖ്യാപിച്ചത്.

Advertisment

കാലങ്ങളായി യുഎസിനെ ചൂഷണം ചെയ്തു കൊണ്ടിരുന്ന രാജ്യങ്ങളില്‍ നിന്നാണ് ഒരാഴ്ച കൊണ്ട് ബില്യണ്‍ കണക്കിന് ഡോളര്‍ തിരിച്ചെടുത്തതെന്നും ചൈനയാണ് എക്കാലത്തും യുഎസിനെ ചൂഷണം ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോക വ്യാപാരത്തിനു ഭീഷണി ഉയര്‍ത്തിക്കൊണ്ടാണ് അറുപതോളം രാജ്യങ്ങള്‍ക്ക് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പകരം തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമെരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഉയര്‍ന്ന തീരുവ ചുമത്തിയേ തീരൂവെന്ന് അദ്ദേഹം നേരത്തേ നിലപാടെടുത്തതാണ്. വ്യാപാര മേഖലയില്‍ അമെരിക്കയ്ക്കു സംരക്ഷണം ഉറപ്പാക്കുന്നതിന് പല രാജ്യങ്ങള്‍ക്കെതിരേ പല നിരക്കിലാണു തീരുവ ഈടാക്കുന്നത്. ചൈനയ്ക്ക് 54 ശതമാനം, വിയറ്റ്നാമിന് 46 ശതമാനം, ശ്രീലങ്കയ്ക്ക് 44 ശതമാനം, ബംഗ്ളാദേശിന് 37 ശതമാനം, തായ് ലന്‍ഡിന് 36 ശതമാനം, പാക്കിസ്ഥാന് 29 ശതമാനം എന്നിങ്ങനെയാണു പകരം തീരുവ.