യുഎസ്-പാക്ക് ബന്ധം ഊഷ്മളമായിക്കൊണ്ടിരിക്കെ പാക്ക് വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി ഇഷാഖ് ദാർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോയുമായി വെള്ളിയാഴ്ച്ച കൂടിക്കാഴ്ച്ച നടത്തി. പഹൽഗാമിൽ പാക്ക് ഭീകരർ നടത്തിയ ആക്രമണത്തെ തുടർന്നുണ്ടായ സംഘർഷം തണുപ്പിക്കാൻ യുഎസ് നടത്തിയ ശ്രമങ്ങളെ ദാർ പ്രശംസിച്ചുവെന്നു പാക്കിസ്ഥാന്റെ ജിയോ ന്യൂസ് അറിയിച്ചു.
ഉഭയകക്ഷി ബന്ധങ്ങൾ, വ്യാപാരം, സാമ്പത്തിക സഹകരണം, നിക്ഷേപം, ഭീകര വിരുദ്ധ പോരാട്ടം, പ്രാദേശിക സമാധാനവും ഭദ്രതയും എന്നിങ്ങനെ നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തെന്നു ജിയോ ന്യൂസ് പറഞ്ഞു.
ഭീകരതയ്‌ക്കെതിരായ ആഗോള പോരാട്ടത്തിൽ പാക്കിസ്ഥാൻ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ടെന്നു റുബിയോ പറഞ്ഞതായും ജിയോ അറിയിച്ചു. പ്രാദേശികമായും ആഗോളമായും സമാധാനം വളർത്താൻ പാക്കിസ്ഥാൻ സൃഷ്ടിപരമായ പങ്കു വഹിച്ചെന്നും റുബിയോ നിരീക്ഷിച്ചു.
അടുത്തയിടെ പാക്ക് സൈനിക മേധാവിയെ പ്രസിഡന്റ് ട്രംപ് സ്വീകരിച്ചിരുന്നു. അതേ തുടർന്നു പാക്കിസ്ഥാൻ ട്രംപിനെ നൊബേൽ സമ്മാനത്തിനു നോമിനേറ്റ് ചെയ്യാൻ തീരുമാനിച്ചു. ഇന്തോ-പാക്ക് സമാധാനത്തിനു സംഭാവന നൽകിയെന്ന ട്രംപിന്റെ അവകാശവാദം അംഗീകരിച്ചായിരുന്നു ആ നീക്കം. എന്നാൽ ട്രംപിൻറെ അവകാശവാദം ഇന്ത്യ തള്ളിയിട്ടുണ്ട്.
സേനാ മേധാവിയെ സ്വീകരിച്ചത് ആദരമാണെന്നു ട്രംപ് പറയുകയും ചെയ്തു. യുദ്ധം നിർത്തിയതിനു നേരിട്ട് നന്ദി പറയാനാണ് അദ്ദേഹത്തെ വിളിപ്പിച്ചതെന്നും ട്രംപ് പറഞ്ഞുവത്രേ.