പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭരണത്തോടു ജനങ്ങൾക്കു മതിപ്പു കുറയുന്നുവെന്നു പുതിയ സർവേകൾ. എന്നാൽ കുടിയേറ്റ നയത്തെ ഭൂരിപക്ഷവും പിന്തുണയ്ക്കുന്നു എന്നാണ് സർവേ കണക്കുകൾ.
എൻ ബി സി ന്യൂസ് ഡിസിഷൻ ഡെസ്കിന്റെ പോളിംഗിൽ ട്രംപിന്റെ ഭരണത്തിൽ മികവ് കാണുന്നവർ 45% മാത്രമാണ്. 55% പേർ എതിർക്കുന്നു.
ഏപ്രിലിലും സർവേ മങ്കിയുമായി ചേർന്ന് അവർ നടത്തിയ പോളിംഗിൽ ഏറെക്കുറെ ഇതു തന്നെ ആയിരുന്നു സ്ഥിതി. ഈ സർവേയിൽ പക്ഷെ ട്രംപ് കുടിയേറ്റ നയത്തിൽ കരുത്തു കാട്ടി: 51% പിന്തുണ. 49% എതിർക്കുന്നു.
തിങ്കളാഴ്ച്ച പുറത്തു വന്ന ഹാർവാർഡ് സി എ പി എസ്/ ഹാരിസ് സർവേയിൽ അഞ്ചാം മാസം തുടർച്ചയായി ട്രംപിന്റെ പിന്തുണ കുറഞ്ഞു. ഫെബ്രുവരിയിൽ 52% അപ്പ്രൂവൽ റേറ്റിംഗ് ഉണ്ടായിരുന്ന ട്രംപിന് ഇപ്പോൾ 46% ആണുള്ളത്. കഴിഞ്ഞ മാസം 47% ആയിരുന്നു.
റജിസ്റ്റർ ചെയ്ത 2,097 വോട്ടർമാരോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ജോലിയിൽ മികവില്ല എന്നാണ് 50% പറഞ്ഞത്.
അതേ സമയം, റോയിട്ടേഴ്‌സ്/ ഇപ്‌സോസ് പോളിംഗിൽ ട്രംപിന്റെ ജോലിയെ കഴിഞ്ഞ മാസം അംഗീകരിച്ച 42% ആ പിന്തുണ തുടരുന്നുണ്ട്. ജനുവരിയിൽ 47% അപ്പ്രൂവൽ റേറ്റിംഗിലാണ് ഈ സർവേയിൽ ട്രംപ് നിന്നിരുന്നത്. കുടിയേറ്റ നയത്തെ പിൻതുണയ്ക്കുന്നവർ പക്ഷെ ഈ സർവേയിൽ കുറയുന്നതായാണ് കാണുന്നത്.
റിപ്പബ്ലിക്കൻ അസംതൃപ്തിയും
എൻ ബി സി സർവേയിൽ 12% റിപ്പബ്ലിക്കൻ അനുഭാവികൾ ട്രംപിനു തൊഴിൽ മികവില്ല എന്നു അഭിപ്രായപ്പെട്ടു. ഡെമോക്രറ്റുകളിൽ 92% പേരും. കൂടുതൽ പ്രാധാന്യമുള്ളത് സ്വതന്ത്ര വോട്ടർമാരുടെ എതിർപ്പാണ്: 65%.
ഡെമോക്രറ്റുകളിൽ 51% ട്രംപ് ഭരണത്തെ കുറിച്ച് രോഷാകുലരാണ്. 23% റിപ്പബ്ലിക്കന്മാരും.
ട്രംപിന്റെ ഭരണത്തിൽ ആവേശഭരിതരാണ് എന്നു പറയുന്ന റിപ്പബ്ലിക്കന്മാരുടെ എണ്ണവും കുറഞ്ഞു. ഏപ്രിലിൽ അങ്ങിനെ പറഞ്ഞതു 32% ആണെങ്കിൽ ഇപ്പോൾ അത് 25% ആയി.
പ്രായപൂർത്തിയായ 19,410 പേരാണ് മേയ് 30-ജൂൺ 10 സർവേയിൽ പങ്കെടുത്തത്.