ഇറാന് നേരെ ആക്രമണം നടത്തിയ ഇസ്രയേലിനെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും അപലപിച്ചുവെന്ന് ക്രെംലിൻ അറിയിച്ചു. യുദ്ധം ഉടൻ അവസാനിപ്പിക്കേണ്ടത് അടിയന്തര മുൻഗണനയാണെന്നു ഇരു നേതാക്കളും യോജിച്ചതായി പുട്ടിന്റെ വക്താവ് യൂറി ഉഷക്കോവ് പറഞ്ഞു.
ഇസ്രയേലിന്റെ നടപടികൾ യുഎൻ ചാർട്ടറിന്റെ ലംഘനമാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. മറ്റു അന്താരാഷ്ട്ര നിയമങ്ങളും ഇസ്രയേൽ ലംഘിച്ചു.
"ഇറാന്റെ ആണവ പരിപാടിയുമായി ബന്ധപ്പെട്ടു സൈനിക പരിഹാരം സാധ്യമല്ലെന്നു റഷ്യയും ചൈനയും വിശ്വസിക്കുന്നു. രാഷ്ട്രീയ-നയതന്ത്ര തലങ്ങളിലാണ് പരിഹാരം കണ്ടെത്തേണ്ടത്."
യുദ്ധവിരാമം ഏറ്റവും ഉയർന്ന മുൻഗണനയാണെന്നു പ്രസിഡന്റ് ഷി ഊന്നിപ്പറഞ്ഞെന്നു ചൈനയുടെ ഷിനുവ ന്യൂസ് ഏജൻസി പറഞ്ഞു. "അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കാൻ സായുധ ബലപ്രയോഗം ശരിയായ രീതിയല്ല."
യുഎസിനെ പേരെടുത്തു പറയാതെ അദ്ദേഹം പറഞ്ഞു: "മേഖലയിൽ പ്രത്യേക സ്വാധീനമുള്ള വലിയ രാജ്യങ്ങൾ നയതന്ത്ര ശ്രമങ്ങൾക്ക് ആക്കം കൂട്ടി സംഘർഷം തണുപ്പിക്കണം."