കാലിഫോർണിയയിലെ ക്ലെയർമോണ്ട് മക്കെന്ന കോളജിൽ പ്രസംഗിക്കുന്നതിൽ നിന്നു പ്രശ്‌സത എഴുത്തുകാരൻ സൽമാൻ റുഷ്‌ദി പിന്മാറി. മുസ്‌ലിം സംഘടനകളും വിദ്യാർഥികളും അദ്ദേഹം കമൻസ്മെന്റ് പ്രസംഗം നടത്തുന്നതിനെ എതിർത്തതാണ് കാരണം.
'സെയ്റ്റാനിക് വേഴ്സസ്' എന്ന നോവലിലൂടെ മുസ്ലിങ്ങളുടെ ശത്രുത സമ്പാദിച്ച നിരീശ്വര വാദിയായ എഴുത്തുകാരൻ മെയ് 17നാണു ലിബറൽ പാരമ്പര്യമുള്ള കോളജിൽ പ്രസംഗിക്കേണ്ടിയിരുന്നത്. പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്ന ക്യാമ്പസ് പ്രതിഷേധങ്ങൾ 'ഫാസിസ്റ്റ് ഭീകര സംഘടനയ്ക്ക്' പിന്തുണ നൽകുന്നതാണെന്ന റുഷ്‌ദിയുടെ പരാമർശമാണ് മുസ്ലിം സംഘടനകളെ രോഷം കൊള്ളിച്ചത്.
കൗൺസിൽ ഓഫ് അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് പരസ്യമായ എതിർപ്പ് പ്രകടിപ്പിച്ചു -- "അങ്ങേയറ്റം അനാദരമാണ് ആ പ്രസ്താവന."
ക്ലെയർമോണ്ട് കോളജസ് മുസ്ലിം സ്റ്റുഡന്റസ് അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു: "അത്ഭുതം, ആശ്വാസം, സന്തോഷം."
നിയന്ത്രിക്കാൻ കഴിയാത്ത കാരണങ്ങൾ കൊണ്ടാണ് റുഷ്‌ദി പിന്മാറിയതെന്നു കോളജ് പ്രസിഡന്റ് ഹിരം ചോദോഷ് പറഞ്ഞു. എന്നാൽ അദ്ദേഹത്തിനു ഭാവിയിൽ എപ്പോൾ വേണമെങ്കിലും സന്ദർശനം നടത്താം.