ബ്രാംപ്ടൺ വ്യാപാര സ്ഥാപനത്തിൽ വെടിവെപ്പ്: മൂന്ന് ഇന്ത്യൻ വംശജർ അറസ്റ്റിൽ, പണം തട്ടാനുള്ള ശ്രമമെന്ന് പോലീസ്‌

New Update
Hhhb v

ബ്രാംപ്ടൺ : നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ വെടിയുതിർത്ത മൂന്ന് ഇന്ത്യൻ വംശജരെ അറസ്റ്റ് ചെയ്ത് പീൽ പൊലീസ്. പണം തട്ടാനുള്ള ശ്രമത്തിനിടെയായിരുന്നു വെടിവെപ്പ് നടന്നതെന്ന് പൊലീസ് പറഞ്ഞു. ഈ രീതിയിലുള്ള സംഭവങ്ങൾ ദക്ഷിണേഷ്യൻ വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള പ്രവണതയുടെ ഭാഗമാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഹർപാൽ സിങ് (34), രാജ്‌നൂർ സിങ് (20), എക്‌നൂർ സിങ് (22) എന്നിവരെയാണ് മെയ് 1 ന് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ വംശജരായ മൂന്നുപേരുടെയും പേരിൽ ഭീഷണിപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങളാണ് ചാർജ് ചെയ്തിരിക്കുന്നത്.

Advertisment

ഏപ്രിൽ 30 നാണ് ബ്രാംപ്ടണിലെ വ്യാപാര സ്ഥാപനത്തിൽ ആരും ഇല്ലാതിരുന്ന സമയത്ത് വെടിവെപ്പ് നടന്നത്. തുടർന്ന് പണം ആവശ്യപ്പെട്ട് കടയുടമയ്ക്ക് അജ്ഞാത സന്ദേശങ്ങൾ ലഭിച്ചു. പിന്നീട്, പീൽ റീജിയണൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

2023 ഡിസംബർ മുതൽ അറുപതിൽ അധികം ഭീഷണിപ്പെടുത്തൽ കേസുകളും ഒമ്പത് ഒഴിഞ്ഞ കെട്ടിടങ്ങളിൽ വെടിവയ്പ്പ് നടത്തിയ സംഭവങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ പീൽ പൊലീസ് വിപുലമായ ഒരു ക്യാംപെയ്ൻ ആരംഭിച്ചു.

2024 ഫെബ്രുവരിയിൽ, ഗ്രേറ്റർ ടൊറന്റോയിലെ ദക്ഷിണേഷ്യൻ വ്യാപാര സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് ഇന്ത്യൻ വംശജരെ പീൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, ബ്രാംപ്ടണിലെ വ്യാപാര ഉടമകൾ, കുടുംബങ്ങൾ, ജീവനക്കാർ എന്നിവരെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തതിന് ഹാമിൽട്ടൺ നഗരത്തിൽ 33 വയസ്സുള്ള ഇന്ത്യൻ വംശജനെയും അറസ്റ്റ് ചെയ്തിരുന്നു.