/sathyam/media/media_files/2026/02/27/c-2026-02-27-05-05-39.jpg)
വാഷിംഗ്ടൺ: ക്യൂബയുടെ തീരത്ത് നടന്ന വെടിവെപ്പിനെക്കുറിച്ച് അമേരിക്ക അന്വേഷണം ആരംഭിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വതന്ത്രമായി പരിശോധിക്കുകയും, ബന്ധപ്പെട്ടവരിൽ യുഎസ് പൗരന്മാരോ സ്ഥിരതാമസക്കാരോ ഉണ്ടെങ്കിൽ അവരെ കാണാനുള്ള അനുമതി തേടുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ക്യൂബൻ അധികാരികൾ നൽകിയ വിവരങ്ങളാണ് നിലവിൽ അമേരിക്കയ്ക്ക് ലഭ്യമായ പ്രധാനഅറിവെന്നും, ഹവാനയിലെ യുഎസ് എംബസി സ്ഥലത്തുതന്നെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാ ണെന്നും റൂബിയോ പറഞ്ഞു. സംഭവത്തെക്കുറിച്ച് വ്യക്തമായ നിഗമനങ്ങളിൽ എത്താൻ താൻ തയ്യാറല്ലെന്ന് റൂബിയോ ആവർത്തിച്ചു.
ക്യൂബൻ ബോർഡർ ഗാർഡും യുഎസ് കോസ്റ്റ് ഗാർഡും തമ്മിൽ പതിവായി ബന്ധം പുലർത്തുന്നുണ്ടെന്നും, സംഭവത്തെക്കുറിച്ച് ക്യൂബ മുൻകൂട്ടി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
തുറന്ന കടലിൽ ഇത്തരത്തിലുള്ള വെടിവെപ്പ് അപൂർവമാണെന്നും, വളരെ കാലമായി ക്യൂബയുമായി ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ക്യൂബയിലെ സ്വകാര്യ മേഖലക്ക് വെനിസ്വേലൻ എണ്ണ വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട യുഎസ് നിലപാടും അദ്ദേഹം വിശദീകരിച്ചു. സ്വകാര്യ മേഖലയിലേക്ക് വിൽപ്പന നിയമാനുസൃതമാണെന്നും, സർക്കാർ സ്ഥാപനങ്ങളിലേക്കോ സൈനിക നിയന്ത്രണത്തിലുള്ള കമ്പനികളിലേക്കോ ഇന്ധനം എത്തുന്നുവെന്ന് കണ്ടെത്തിയാൽ അനുമതികൾ റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകി.
അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം ദശാബ്ദങ്ങളായി വ്യാപാര ഉപരോധം, കുടിയേറ്റ പ്രശ്‌നങ്ങൾ, ഫ്ലോറിഡാ കടലിടുക്കിലെ അപകടകരമായ കടൽ യാത്രകൾ എന്നിവയാൽ നിർവചിക്കപ്പെട്ടതാണ്. കടൽമാർഗം നടക്കുന്ന സംഭവങ്ങൾ അതിർത്തി സുരക്ഷാ വിഷയങ്ങൾ വേഗത്തിൽ ഉയർത്താൻ സാധ്യതയുള്ളവയാണെന്ന് യുഎസ് ഏജൻസികൾ വിലയിരുത്തുന്നു.
ഇതിനൊപ്പം, ഇറാനുമായി ബന്ധപ്പെട്ട നയതന്ത്ര ചർച്ചകളെയും റൂബിയോ പരാമർശിച്ചു. പ്രസിഡന്റ് നയതന്ത്രത്തിന് മുൻഗണന നൽകുന്നുവെങ്കിലും, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി ഗുരുതര ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ക്യൂബ തീരത്ത് നടന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും, കൂടുതൽ വിവരങ്ങൾ സ്ഥിരീകരിച്ചതിന് ശേഷം മാത്രമേ ഔദ്യോഗിക നിലപാട് വ്യക്തമാക്കുകയുള്ളൂ എന്നും യുഎസ് വൃത്തങ്ങൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us