അമേരിക്ക പലിശനിരക്ക് കുറച്ചാല്‍ അയര്‍ലണ്ട് പേടിക്കണമോ ? സാമ്പത്തിക മാന്ദ്യം വരുന്ന വഴികള്‍ …

New Update
Trump

ഡബ്ലിന്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പലിശനിരക്ക് കുറച്ചാല്‍ അയര്‍ലണ്ടിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധന്റെ മുന്നറിയിപ്പ്. പലിശനിരക്ക് കുത്തനെ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് യു എസ് സെന്‍ട്രല്‍ ബാങ്ക് ചെയര്‍മാന്‍ ജെറോം പവലുമായി ട്രംപ് പോരാട്ടത്തിലാണ്. ഇതില്‍ ട്രംപ് വിജയിച്ചാല്‍ എല്ലാ മാന്ദ്യങ്ങളുടെയും മാതാവായി അയര്‍ലണ്ട് മാറുമെന്നാണ് ഡോ. അലന്‍ അഹേണ്‍ നല്‍കുന്ന മുന്നറിയിപ്പ്.

Advertisment

കഴിഞ്ഞ സാമ്പത്തിക മാന്ദ്യത്തില്‍ അനുഭവിച്ചതിനേക്കാള്‍ മോശമായിരിക്കും സ്ഥിതിയെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു.’2008ലെ പോലെ ഓഹരി വിപണികള്‍ ഇടിയും, ക്രെഡിറ്റ് വിപണികള്‍ മുറുകും. കടം വാങ്ങലും വായ്പയും മരവിക്കും.ബോണ്ട് വിപണിയില്‍ പരിഭ്രാന്തിയുണ്ടായാല്‍ യുഎസില്‍ ആഴത്തിലുള്ള മാന്ദ്യമുണ്ടാകും. ലോകമെമ്പാടും സാമ്പത്തികമാന്ദ്യത്തിനും അത് കാരണമാകും. അത് നമ്മുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും. ഐറിഷ് സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടും’ ഡോ. അലന്‍ അഹേണ്‍ പറയുന്നു.

മേയില്‍ സ്ഥാനമൊഴിയാന്‍ പോകുന്നയാളാണ് ഫെഡ് ഡയറക്ടര്‍ ജെറോം പവല്‍. പവലിന്റെ ആരാധകനല്ല താനെന്ന് ട്രംപ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഫെഡിന്റെ സ്വാതന്ത്ര്യം അപകടത്തിലാണെന്ന് പവലും പരസ്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകളും പവലിന് പിന്തുണയും അറിയിച്ചിരുന്നു.

ഡൊണാള്‍ഡ് ട്രംപ് പണത്തെ ചെറിയ തോതില്‍ ഡിബേയ്സ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധന്‍ ഡേവിഡ് മക് വില്യംസ് നിരീക്ഷിക്കുന്നു.പണത്തിന്റെ വിലയും പലിശ നിരക്കും കൃത്രിമമായി താഴ്ത്തി നിര്‍ത്തി കൂടുതല്‍ പണം അച്ചടിക്കാനും ആളുകളെ യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ സമ്പന്നരാണെന്ന് വരുത്തി കബളിപ്പിക്കാനുമാണ് ശ്രമം.ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ അമേരിക്കന്‍ മധ്യ വര്‍ഗ്ഗത്തിന്റെ വോട്ടുതട്ടാനുള്ള നീക്കമാണിതെന്നും ഇദ്ദേഹം സൂചിപ്പിക്കുന്നു.

Advertisment