മിനസോട്ടയിൽ മിനപോളിസിന്റെ പ്രാന്തപ്രദേശത്തു ഞായറാഴ്ച്ച പുലർച്ചെ അക്രമിയുടെ വെടിയേറ്റു പരുക്കു പറ്റിയ സ്റ്റേറ്റ് സെനറ്റർ ജോൺ ഹോഫ്‌മാന്റെ ഭാര്യ യവട്ടെ ഹോഫ്‌മാൻ ആക്രമണം ഉണ്ടായപ്പോൾ മകളുടെ മേൽ കമഴ്ന്നു വീണു സംരക്ഷണം നൽകിയെന്നു റിപ്പോർട്ട്. പുത്രി ഹോപ് (20) ചില്ലറ പരുക്കുകളോടെ രക്ഷപെട്ടപ്പോൾ മാതാപിതാക്കൾ വെടിയേറ്റ പരുക്കുകൾക്കു ശസ്ത്രക്രിയ കഴിഞ്ഞു ആശുപത്രിയിലാണ്.
മുഖംമൂടി ധരിച്ച വാൻസ് ലൂഥർ ബോൾട്ടർ (57) പുലർച്ചെ രണ്ടു മണിയോടെ ഇവരുടെ വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നു. ഒരു വെടിയുണ്ട ഹോഫ്‌മാന്റെ (60) ഹൃദയത്തിനടുത്തു കൂടി കടന്നു പോയി.
പിന്നീട് ബോൾട്ടർ മിനസോട്ട ഹൗസ് സ്‌പീക്കർ എമെരിറ്റ റെപ്. മെലീസ ഹോർട്മാനെയും (55-ചിത്രം) ഭർത്താവ് മാർക്കിനെയും വീട്ടിൽ കയറി വെടിവച്ചു കൊന്നു. ഞായറാഴ്ച്ച പുലർച്ചെ മൂന്നരയോടെ നടന്ന കൊലപാതകത്തിനു ശേഷം അയാൾ അപ്രത്യക്ഷനായി.
രാഷ്ട്രീയ വൈരാഗ്യമാണെന്നു ഗവർണർ
ഡെമോക്രാറ്റിക് നേതാക്കളെ തിരഞ്ഞുപിടിച്ചു ആക്രമിച്ച ബോൾട്ടറെ പ്രേരിപ്പിച്ചത് രാഷ്ട്രീയ വൈരാഗ്യമാണെന്നു ഗവർണർ ടിം വാൾസ് പറഞ്ഞു. "രാഷ്ട്രീയ ലക്‌ഷ്യം വച്ചുള്ള കൊല," 2024 തിരഞ്ഞെടുപ്പിൽ കമലാ ഹാരിസിന്റെ വി പി സ്ഥാനാർഥി ആയിരുന്ന വാൾസ് പറഞ്ഞു.
ചാംപ്ലിനിലാണ് ഹോഫ്‌മാന്റെ വസതി. അവിടന്ന് 13 കിലോമീറ്റർ അകലെ ബ്രൂക്ലിൻ പാർക്കിലാണ് ഹോർട്മാൻ താമസിച്ചിരുന്ന വീട്.
കൊലയാളിയെ പിടിക്കാൻ സഹായിക്കുന്നവർക്കു എഫ് ബി ഐ $50,000 പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസ് ഓഫീസറാണ് എന്നു ഭാവിച്ചാണത്രെ അയാൾ ഹോർട്മാൻ ഭവനത്തിൽ എത്തിയത്.
റെഡ് ലയൺ എന്ന സെക്യൂരിറ്റി ഗ്രൂപ്പിന്റെ സി ഇ ഓ ആണ് ബോൾട്ടർ. അതിന്റെ ആസ്ഥാനം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ്.
ഹോഫ്‌മാന്റെ വീട്ടിൽ ആക്രമണം നടന്നതറിഞ്ഞു എത്തിയ പോലീസ് ബ്രുക്ലിൻ പാർക്കിൽ എത്തുമ്പോൾ ബോൾട്ടർ റെപ്. ഹോർട്മാന്റെ വീട്ടിൽ കൊല നടത്തി ഇറങ്ങുകയായിരുന്നു. പോലീസ് അയാളുടെ നേരെ നിറയൊഴിച്ചെങ്കിലും അയാൾ രക്ഷപെട്ടു.
ബോട്ട്ലറുടെ ഭാര്യ ജെന്നിയെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
ഗവർണർ വാൾസ് ഉൾപ്പെടെ 70 നേതാക്കളുടെ പട്ടിക ഉൾപ്പെടെയുള്ള മാനിഫെസ്റ്റോ ബോൾട്ടർ എഴുതിയത് കണ്ടെടുത്തു. പ്രസിഡന്റ് ട്രംപിനെതിരെ നടക്കുന്ന 'നോ കിംഗ്' സമരത്തെ കുറിച്ച് അതിൽ പറയുന്നുണ്ട്.