വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിന്റെ ദീർഘകാല ഉപദേഷ്ടാവ് ആയിരുന്ന സ്റ്റീവ് ബന്നൻ ജൂലൈ ഒന്നിനു മുൻപ് ജയിലിൽ എത്തണമെന്നു വാഷിംഗ്‌ടണിൽ ഫെഡറൽ കോടതി ഉത്തരവിട്ടു. യുഎസ് ഹൗസിനു മുൻപാകെ മൊഴി നൽകാനുളള സപ്പീന അവഗണിച്ചതിനു 2022 ഒക്ടോബറിൽ അദ്ദേഹം നാലു മാസത്തെ തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. 2021 ജനുവരി 6 കലാപം അന്വേഷിച്ച കോൺഗ്രസ് പാനലാണ് അദ്ദേഹത്തെ വിളിപ്പിച്ചത്.
വിധിക്കെതിരെ അപ്പീൽ പോവുകയാണ് ബന്നൻ ചെയ്തത്. അപ്പീൽ കാലയളവിൽ ജയിലിൽ പോകേണ്ടെന്നു ജഡ്ജ് കാൾ ജെ. നിക്കോൾസ് അനുവദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഒന്നാം റൗണ്ടിൽ അപ്പീൽ കോടതി അദ്ദേഹത്തിനെതിരായ വിധി ശരിവച്ചു.ഫുൾ അപ്പീൽസ് കോർട്ടിനോട് അപ്പീൽ പുനഃപരിശോധിക്കാൻ ബന്നന്റെ അഭിഭാഷകർ അപേക്ഷിച്ചിട്ടുണ്ട്.
എന്നാൽ അപ്പീൽ കോടതി വിധി മരവിപ്പിച്ചാൽ മാത്രമേ ബന്നനു ജയിൽ ഒഴിവാക്കാൻ കഴിയൂ എന്നു നിക്കോൾസ് പറഞ്ഞു. അതു കൊണ്ട് ജൂലൈ 1 നകം ജയിലിൽ എത്തണം.
ട്രംപിന്റെ മറ്റൊരു മുൻ സഹായിയായ പീറ്റർ നവറോ മയാമിയിൽ ജയിലിൽ കഴിയുന്നതും ഹൗസ് പാനൽ വിളിച്ചപ്പോൾ ചെല്ലാതിരുന്നതു കൊണ്ടു കിട്ടിയ ശിക്ഷയാണ്. ട്രംപിന്റെ ട്രേഡ് അഡ്വൈസർ ആയിരുന്ന അദ്ദേഹത്തെ കോൺഗ്രസിനെ ആദരിച്ചില്ല എന്ന കുറ്റത്തിനു ശിക്ഷിച്ച ശേഷം മാർച്ചിൽ അദ്ദേഹം ജയിലിൽ പ്രവേശിച്ചു.
നാലു മാസത്തെ തടവാണ് അനുഭവിക്കേണ്ടത്. ബന്നൻ ഇനിയും പ്രശ്നം നേരിടാനാണ് സാധ്യത. ട്രംപ് മെക്സിക്കോയുമായുള്ള അതിർത്തിയിൽ പണി തുടങ്ങിയ മതിൽ കെട്ടുന്നതിനു ഒരു സംഘടനയുടെ പേരിൽ പിരിച്ച പണം ബന്നൻ ദുരുപയോഗം ചെയ്തു എന്നൊരു കേസ് മൻഹാട്ടൻ കോടതിയിലുണ്ട്. അതിന്റെ വിചാരണ ഈ വർഷം തന്നെ ഉണ്ടാവും. അടുത്തിടെ ട്രംപിനെ ഹഷ് മണി കേസിൽ ശിക്ഷിച്ച അതേ കോടതി മുറിയിൽ.