/sathyam/media/media_files/2026/01/29/x-2026-01-29-03-58-38.jpg)
ടെക്സസ്: ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവകലാശാലകളും പുതിയ എച്ച്-1ബി വീസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ ഗ്രെഗ് ആബട്ട് ഉത്തരവിട്ടു. വീസാ പരിപാടിയിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് ഇതിനെക്കുറിച്ച് അന്വേഷണം നടത്താനും ഗവർണർ നിർദ്ദേശിച്ചു.
പുതിയ എച്ച്-1ബി വീസ അപേക്ഷകൾ സമർപ്പിക്കുന്നത് 2027 മേയ് 31 വരെ മരവിപ്പിച്ചു. ടെക്സസ് വർക്ക്ഫോഴ്സ് കമ്മീഷന്റെ പ്രത്യേക രേഖാമൂലമുള്ള അനുമതിയുള്ളവർക്ക് മാത്രമേ ഇതിൽ ഇളവ് ലഭിക്കൂ. കഴിഞ്ഞ വർഷം എത്ര വീസകൾ സ്പോൺസർ ചെയ്തു, അപേക്ഷകരുടെ രാജ്യം, ജോലി തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് 2026 മാർച്ച് 27നകം സമർപ്പിക്കാൻ ഗവർണർ ഏജൻസികളോട് ആവശ്യപ്പെട്ടു.
അമേരിക്കൻ തൊഴിലാളികൾക്ക് ലഭിക്കേണ്ട ജോലികൾ വിദേശികൾ തട്ടിയെടുക്കുന്നില്ല എന്ന് ഉറപ്പുവരുത്താനാണ് ഈ നീക്കമെന്ന് ഗവർണർ വ്യക്തമാക്കി. അമേരിക്കയിലെ ശാസ്ത്ര-സാങ്കേതിക-എൻജിനീയറിങ് മേഖലകളിൽ വിദേശ പ്രഫഷനലുകൾക്ക് ജോലി ചെയ്യാൻ അനുവദിക്കുന്ന വീസയാണ് എച്ച്-1ബി. വർഷം തോറും 85,000 വീസകളാണ് ഇതിലൂടെ അനുവദിക്കുന്നത്. എന്നാൽ, കുറഞ്ഞ ശമ്പളത്തിൽ വിദേശികളെ നിയമിക്കാൻ ഈ പദ്ധതി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം.
നേരത്തെ, പുതിയ അപേക്ഷകർക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിക്കൊണ്ടുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ ടെക്സസ് പിന്തുണച്ചിരുന്നു. സമാനമായ രീതിയിൽ ഫ്ലോറിഡയും പൊതു സർവകലാശാലകളിലെ വീസ അപേക്ഷകൾ 2027 ജനുവരി വരെ നിർത്തിവെക്കാൻ നീക്കം നടത്തുന്നുണ്ട്.
ടെക്സസ് ഗവർണറുടെ ഈ പുതിയ ഉത്തരവ് ഐടി മേഖലയിലടക്കം ജോലി ലക്ഷ്യമിടുന്ന വിദേശ പ്രഫഷനലുകളെയും അക്കാദമിക് വിദഗ്ധരെയും വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us