ന്യൂയോർക്ക്: അമേരിക്കയിൽ ലോസ് ആഞ്ചലസിനെ വിഴുങ്ങിയ അസാധാരണ കാട്ടുതീ പടർന്ന് പിടിക്കാൻ തുടങ്ങിയിട്ട് 4 നാൾ പിന്നിടുകയാണ്. അഞ്ചാം നാളിലേക്ക് കാട്ടുതീ കടക്കുമ്പോഴും നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.
ലോസ് ഏഞ്ചൽസിലെ പലഭാഗങ്ങളിലായി പടന്നുപിടിച്ച കാട്ടുതീ അതിൻ്റെ രൗദ്രപ്രയാണം തുടരുകയാണ്. മണിക്കൂറിൽ 60 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ ആഞ്ഞുവീശുന്ന കാറ്റ് അഗ്നി താണ്ഡവത്തിന്റെ വ്യാപ്തി ഭീദിതമാംവണ്ണം വർദ്ധിപ്പിച്ചുകൊ ണ്ടിരിക്കുയാണ്.
ഇതുവരെ 11 പേർ കൊല്ലപ്പെട്ടു. അനവധി നിരവധി കെട്ടിടങ്ങൾ അഗ്നിക്കിരയായി. ഹോളിവുഡിലെ പല പ്രശസ്തരുടെയും ബംഗ്ളാവുകൾ അഗ്നി കവർന്നെടുത്തു.
ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ 1.79 ലക്ഷം ആളുകളോട് വീടുകൾ ഒഴിഞ്ഞുപോകാൻ അധികൃതർ അന്ത്യ ശാസനം നൽകിയിരിക്കുകയാണ്. ഇതുകൂടാതെ 2 ലക്ഷം ആളുകളോട് വീടൊഴിയാനായി സന്നദ്ധരായിരി ക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഒരു ലക്ഷത്തോളം വീടുകളിൽ ഇപ്പോൾ വൈദ്യുതിയില്ല.
അഗ്നിയെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങളൊന്നും ഫലവ ത്തായിട്ടില്ല.മാസങ്ങളായി മഴയില്ലാതിരു ന്നതിനാൽ ഉണക്ക് വ്യാപകമായി. മരങ്ങളും ചെടികളുമെല്ലാം ഉണങ്ങിക്കരിഞ്ഞത് അഗ്നിപടരുന്നതിനുള്ള മറ്റൊരു കാരണമാണ്.
ലോസ് ഏഞ്ചൽസ് മനുഷ്യവാസയോഗ്യമല്ലെന്ന് പല വിദഗ്ധരും വിലയിരുത്തുന്നുണ്ട്. കാലിഫോർണിയ ഉൾപ്പടെ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ വർഷത്തിൽ മിക്കപ്പോഴും കാട്ടുതീ പടരുക പതിവാണ്. പ്രോപ്പർട്ടികൾ കത്തിനശിക്കുന്നതിനാൽ ലക്ഷക്കണക്കിനു ഡോളർ നഷ്ടവും ജീവഹാനിയും സ്ഥിരമായി സംഭവിക്കുന്നു.
ജനങ്ങൾ വീടൊഴിഞ്ഞുപോകുന്ന സ്ഥലങ്ങളിൽ വ്യാപകമായ മോഷണവും കവർച്ചയും നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് 20 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തുകഴിഞ്ഞു.
ഈ വൻ അഗ്നിബാധയ്ക്കു പിന്നിൽ ഏതോ സാമൂഹികവിരുദ്ധ ശക്തികളാണെന്നും അതല്ല ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവുമാണെന്നുമുള്ള രണ്ടു വാദഗതികളാണ് അമേരിക്കയിൽ ഉയർന്നുവരുന്നത്. യഥാർത്ഥ കാരണം ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
കാലിഫോർണിയ ഫയർ ബറ്റാലിയൻ ചീഫ് ഡേവിഡ് അക്യൂന യുടെ അഭിപ്രായത്തിൽ ഇത്തരത്തിൽ തീ പടരുന്നതിനുപിന്നിൽ 95 % വും മനുഷ്യർ തന്നെയാണ് കാരണക്കാർ എന്നാണ്. പലതരത്തിലുള്ള മുതലെടുപ്പിനുവേണ്ടി ചില പ്രത്യേക മാനസികാവ സ്ഥയുള്ളവരാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു..
അമേരിക്കയിലെ ഇൻഷുറൻസ് കമ്പനികളെല്ലാം വലിയ അങ്കലാപ്പിലാണ്. കത്തിയമർന്ന പ്രോപ്പർട്ടികൾ ഒട്ടുമിക്കതും ഇൻഷ്വർ ചെയ്തിട്ടുള്ളതാണ്. അഗ്‌നി കൺട്രോളായില്ലെങ്കിൽ തങ്ങൾ പാപ്പരാകുമെന്ന ആശങ്കയും അവർ പ്രകടിപ്പിക്കുന്നുണ്ട്. കാരണം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നിബാധയാണ് ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതുവരെ ഏകദേശം 8000 കോടി ഡോളറിന്റെ നഷ്ടമാണ് അനുമാനിക്കുന്നത്.
കലാവസ്ഥാ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം അടുത്ത 10 ദിവസത്തേക്ക് മഴപെയ്യാനുള്ള ഒരു സാദ്ധ്യതയും കാണുന്നുമില്ല.
പ്രധാനമായി 6 സ്ഥലങ്ങളിലാണ് ഇപ്പോൾ അഗ്നി പടർന്നുകൊണ്ടിരിക്കുന്നത്. പെലീസ്ഡ്സ്, ഈറ്റൺ,ഹസ്റ്റ്ർ, ലിഡിയ,കെന്നത്, സൺ സെറ്റ് എന്നിവയാണ് ആ സ്ഥലങ്ങൾ. ഏകദേശം 40000 ഏക്കർ സ്ഥലം ഇതുവരെ കത്തിനശിച്ചു എന്നാണനുമാനം.
ഹോളിവുഡ് ഹിൽസിൽ മാത്രം 5300 കെട്ടിടങ്ങളാണ് കത്തിയ മർന്നത്. ഇതിൽ വീടുകൾ കൂടാതെ ആശുപത്രികൾ, സ്‌കൂളുകൾ , വ്യവസായ കോംപ്ലക്സ് എന്നിവ ഉൾപ്പെടും.
അമേരിക്കയുടെ കിഴക്ക് ,തെക്കുകിഴക്ക് ഭാഗത്തുനിന്നും കടലി ലേക്ക് വീശുന്ന 100 കിലോമീറ്റർ മണിക്കൂറിൽ വേഗതയുള്ള 'സാന്ത അന' എന്ന കാറ്റാണ് അഗ്നിയെ നിയന്ത്രിക്കാനുള്ള ഇപ്പോഴത്തെ പ്രധാന തടസ്സം. സാധാരണ സെപ്റ്റംബർ മുതൽ മെയ് വരെയാണ് ഈ കാറ്റ് വീശുന്നത്. അത് ഏതാനും ദിവസത്തേക്ക് മാത്രമേ ഉണ്ടാകുകയുള്ളൂ. എന്നാൽ ഇത്തവണ അത് ഏറെനാളുകളായി തുടരുകയാണ്.