ഹിന്ദു സമൂഹത്തെ കുറിച്ചും വികസിതമാകുന്ന ഭാരതത്തെ കുറിച്ചും കൂടുതൽ ധാരണ പടർത്താൻ യുഎസ് ഹിന്ദു അലയൻസ് (ഉഷ) അറ്റ്ലാന്റയിൽ വന്ദേ ഭാരതം ഡിന്നർ നടത്തി. "വന്ദേ ഭാരതം അഥവാ ഭാരതത്തെ നമിക്കുന്നു എന്ന ആഘോഷങ്ങൾ അമേരിക്കയിൽ ഉടനീളം ഉഷ നടത്തും," ചടങ്ങിന്റെ അധ്യക്ഷൻ സുധിർ അഗർവാൾ പറഞ്ഞു. "ഇത് ഭാരതത്തിലെ ജനങ്ങളെയും ചരിത്രത്തെയും സംസ്കാരത്തെയും സംഭാവനകളെയും ആഘോഷിക്കാനാണ്."
ഇന്ത്യൻ കോൺസൽ ജനറൽ രമേശ് ബാബു ലക്ഷ്മണൻ, മാർട്ടിൻ ലൂതർ കിങ്ങിന്റെ അനന്തരവൾ ഡോക്ടർ ആൽവേദ കിംഗ് എന്നിവർക്ക് പുറമെ ഒട്ടേറെ ജനപ്രതിനിധികളും നയതന്ത്ര വിദഗ്ധരും മറ്റും പങ്കെടുത്തു.
ചടങ്ങിന്റെ തുടക്കത്തിൽ ശ്രേയ സുനിൽ ഗണേശ സ്തുതി പാടി. ക്ഷണിക്കപ്പെട്ട 225 അതിഥികൾ പങ്കെടുത്തു.
ബഹിരാകാശ ഗവേഷണം, ഉത്പാദനം, ഐ ടി തുടങ്ങിയ മേഖലകളിൽ ഇന്ത്യ കൈവരിക്കുന്ന പുരോഗതിയെ കുറിച്ച് കോൺസൽ ജനറൽ സംസാരിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാവാനാണ് ഇന്ത്യ കുതിക്കുന്നത്. ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള 'ഉഷ'യുടെ സംരംഭത്തെ അദ്ദേഹം അഭിനന്ദിച്ചു.
ചടങ്ങു സംഘടിപ്പിച്ച 'ഉഷ'യെ ഡോക്ടർ കിംഗ് പ്രശംസിച്ചു. മാർട്ടിൻ ലൂഥർ കിങ്ങും ഗാന്ധിജിയുമായുള്ള ചരിത്ര ബന്ധത്തെ കുറിച്ച് അവർ പറഞ്ഞു. കുടുംബത്തിൻ്റെ ഇന്ത്യയുമായിട്ടുളള അടുപ്പത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തു
ജനാധിപത്യവും വൈവിധ്യവും ധർമവുമാണ് ഇന്ത്യയുടെ മൂന്നു പ്രത്യേകതകൾ എന്നു ഉഷ ദേശീയ പ്രസിഡന്റ് ഗോകുൽ കുന്നത്ത് ചൂണ്ടിക്കാട്ടി. 2024 തിരഞ്ഞെടുപ്പിലെ ഫലത്തിൽ എല്ലാ കക്ഷികളും സന്തുഷ്ടരായെന്ന അപൂർവ പ്രതിഭാസവും സംഭവിച്ചു. ഏതൊരു രാജ്യത്തും അസാധാരണമായ ഒരു സംഭവമാണിത്.
പുരാതന നാഗരികതയുടെ വൈവിധ്യത്തെക്കുറിച്ചു സംസാരിച്ച അദ്ദേഹം വൈവിധ്യം ഏതൊരു സമൂഹത്തിലും യഥാർത്ഥ സ്വാതന്ത്ര്യം ഉണ്ടെന്നതിൻ്റെ തെളിവാണെന്നും ചൂണ്ടിക്കാട്ടി. ധർമ്മമാണ് ലോകത്തിന് ഹിന്ദുക്കളുടെ ഏറ്റവും വലിയ സംഭാവന. ധർമ്മം പാലിക്കുന്ന ഇന്ത്യ മനുഷ്യാവകാശ ലംഘനമോ പീഡനമോ വംശഹത്യയോ നടത്തിയില്ല . നേരെമറിച്ച്, 1200 വർഷത്തെ ക്രൂരമായ അധിനിവേശത്തിനിടയിലും, ഇന്ത്യ ലോകത്തിനു മാതൃകയായി നിൽക്കുന്നു . ഇന്ത്യ എന്ന ആശയം സവിശേഷമാണ്, കാരണം അത് വ്യത്യസ്തതയെ ഉൾക്കൊള്ളുന്നു. ഹിന്ദു വിശ്വാസവും അത് തന്നെ പറയുന്നു-ഗോകുൽ കുന്നത്ത് ചൂണ്ടിക്കാട്ടി.
ഡോക്ടർ ദീൻ ബന്ധു ഛന്ദോറ, ഡോക്ടർ സുജാത റെഡ്‌ഡി, ഡോക്ടർ ഭഗീരഥ് മജുൻഡാർ എന്നിവരെ ഉഷ ലൈഫ്ടൈം അവാർഡ് നൽകി ആദരിച്ചു.
ഡോക്ടർ ശ്രീനി ഗംഗാസാനിക്കു നേതൃത്വ മികവിനുള്ള അവാർഡ് നൽകി. സനാതന ധര്മ അവാർഡ് അറ്റ്ലാന്റയിലെ ശ്രീ ശക്തി മന്ദിറിനു നൽകി
അറ്റ്ലാൻ്റയിലെ പ്രമുഖ ഇസ്‌കോൺ നേതാവായ ശ്രീ ബലഭദ്ര ദാസും ഓരോ ഹിന്ദുവിൻ്റെയും ഹൃദയത്തിൽ ഭാരതത്തിൻ്റെ സ്ഥാനത്തെക്കുറിച്ച് സംസാരിച്ചു. ഉഷയുടെ പ്രവർത്തനത്തെയും അദ്ദേഹം അഭിനന്ദിച്ചു
ജോർജിയ സ്റ്റേറ്റ് സെനറ്റർ ഷോൺ സ്റ്റിൽ, ജോർജിയ ഹൗസിലേകക്കുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി നരേന്ദർ റെഡ്ഡി, ജോർജിയ സെനറ്റ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി അശ്വിൻ രാമസ്വാമി എന്നിവരും സംസാരിച്ചു