ഇന്റർനെറ്റ് കുട്ടികൾക്കു സുരക്ഷിത ഇടമാക്കാനുള്ള നിയമ പരിഷ്ക്കാരം യുഎസ് സെനറ്റ് ചൊവാഴ്ച അംഗീകരിച്ചു. ടെക് മേഖലയിൽ നിന്നു എതിർപ്പുള്ള നിയമം പക്ഷെ ഹൗസ് കടക്കുമോ എന്നതിൽ സംശയം ഉയർന്നിട്ടുമുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് നിയമമെന്നു ചില ഹൗസ് അംഗങ്ങൾ പറഞ്ഞിരുന്നു. സെപ്റ്റംബർ വരെ ഒഴിവാണ് ഹൗസിന്.ചിൽഡ്രൻ ആൻഡ് ടീൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട് (COPPA 2.0), കിഡ്‌സ് ഓൺലൈൻ സേഫ്റ്റി ആക്ട് (KOSA) എന്നിവ സെനറ്റിൽ 91--3 വോട്ടിനാണ് പാസായത്.
ഭൂരിപക്ഷ ഡെമോക്രറ്റുകൾക്കൊപ്പം നിന്നു റിപ്പബ്ലിക്കൻ അംഗങ്ങളും വോട്ട് ചെയ്തു.പ്രായപൂർത്തി ആകാത്തവരെ ലക്‌ഷ്യം വച്ചുള്ള ഇന്റർനെറ്റ് പരസ്യങ്ങൾ കോപ്പ 2.0 നിരോധിക്കുന്നു. അവരുടെ അനുമതി കൂടാതെ ഡാറ്റ ശേഖരിക്കാൻ പാടില്ല. സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്നു കുട്ടികൾക്കും മാതാപിതാക്കൾക്കും സ്വന്തം വിവരങ്ങൾ നീക്കം ചെയ്യാൻ സൗകര്യവും ഉണ്ടാവും.
പ്രമുഖ യുഎസ് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾക്കു 18 വയസിൽ താഴെയുള്ള ഉപയോക്താക്കളിൽ നിന്നു 2022നു ശേഷം $11 ബില്യൺ വരുമാനം ലഭിച്ചുവെന്നു ഹാർവാർഡിന്റെ പഠനത്തിൽ തെളിഞ്ഞിരുന്നു. പ്രായപൂർത്തി ആകാത്തവർ ഉപയോഗിക്കുമ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കരുതൽ ഉറപ്പാക്കണമെന്ന വ്യവസ്ഥ കോസ ആവശ്യപ്പെടുന്നു.
സ്‌നാപ്, എക്സ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അതിനെ പിന്തുണച്ചപ്പോൾ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, ടിക് ടോക് എന്നിവ എതിർത്തു. ഇന്റർനെറ്റിൽ ബുള്ളിയിങ്ങിനു ഇരയായി ആത്‍മഹത്യ ചെയ്ത കുട്ടികളുടെ മാതാ പിതാക്കൾ ബില്ലിനെ പൂർണമായി തുണച്ചിരുന്നു. അതിൽ ചിലർ ചൊവാഴ്ച സെനറ്റ് ഗാലറിയിൽ എത്തുകയും ചെയ്തു.
കുട്ടികൾക്ക് ഓൺലൈൻ ഉപദ്രവങ്ങൾ ഉണ്ടായിട്ടുണ്ടന്ന് 80% മാതാപിതാക്കൾ പറയുന്നതായി ഓൺലൈൻ സുരക്ഷാ വിദഗ്‌ധരായ വെരിഫൈമി പറയുന്നു. ടെക്ക് വ്യവസായത്തിനു പുറമെ അമേരിക്കൻ സിവിൽ ലിബെർട്ടീസ് യൂണിയനും ബില്ലിനെ വിമർശിച്ചിരുന്നു. പ്രശ്നമുണ്ടാക്കുന്ന ഉള്ളടക്കത്തെ കുറിച്ചുള്ള വ്യാഖ്യാനങ്ങളിൽ ഏകാഭിപ്രായം ഉണ്ടാവാൻ ബുദ്ധിമുട്ടാണെന്ന് അവർ ചൂണ്ടിക്കാട്ടി.
a