/sathyam/media/media_files/2025/10/12/hghg-2025-10-12-04-42-45.jpg)
റെയർ ഏർത് മിനറലുകളുടെ യുഎസിലേക്കുള്ള കയറ്റുമതിക്കു ചൈന നിയന്ത്രണം ഏർപെടുത്തിയതിനു തിരിച്ചടിയായി എല്ലാ ചൈനീസ് ഉത്പന്നങ്ങൾക്കും 100% തീരുവ ചുമത്തുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച്ച പ്രഖ്യാപിച്ചു. നിലവിൽ ചൈനീസ് ഉത്പന്നങ്ങൾക്കുള്ള ശരാശരി 30% താരിഫിനു പുറമെയാണിത്.
പുതിയ തീരുവകൾ നവംബർ 1നു നിലവിൽ വരുമെന്നും ട്രംപ് 'ട്രൂത് സോഷ്യലി'ൽ അറിയിച്ചു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി രണ്ടാഴ്ചയ്ക്കപ്പുറം സൗത്ത് കൊറിയയിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന കൂടിക്കാഴ്ച്ച റദ്ദാക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.
എന്നാൽ യുഎസ് വിപണികളിൽ വൻ തകർച്ച ഉണ്ടായതോടെ ട്രംപ് നിലപാട് തിരുത്തി.
ഡൗ ജോൺസ് 878 പോയിന്റ് വീണു, നാസ്ഡാക് 3.56% ഇടിഞ്ഞു. എസ്&പി 500 വഴുതിയത് 2.71%. വിപണയിൽ $1.5 ട്രില്യൺ മൂല്യമാണ് ഇടിഞ്ഞത്.
വെള്ളിയാഴ്ച്ച വൈകിട്ടു തന്നെ, കൂട്ടിയ തീരുവ കുറയ്ക്കാവുന്നതാണെന്നും ഷിയുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. "ചൈനയുടെ നടപടി പക്ഷെ വളരെ വളരെ മോശമായിപ്പോയി."
ചൈന കൊണ്ടുവന്ന നിയന്ത്രണങ്ങൾ പൈശാചികവും ശത്രുതാപരവും ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അവ എല്ലാ രാജ്യങ്ങളിലും ജീവിതം വളരെ കഠിനമാക്കും.
മോട്ടറുകൾ, ബ്രെയ്ക്ക്, സെമി കണ്ടക്റ്റർ എന്നിവ മുതൽ പോർ വിമാനങ്ങൾ വരെയുള്ള ഒട്ടേറെ ഉത്പന്നങ്ങളിൽ റെയർ ഏർത് മിനറൽസ് ഉപയോഗിക്കുന്നുണ്ട്.