യുഎസ് ഹൗസിൽ തനിക്കെതിരെ ഇംപീച്ച്മെന്റ് നടപടിക്കു പ്രമേയം കൊണ്ടുവന്ന ഡെമോക്രാറ്റിക് അംഗങ്ങളെ പുറത്താക്കുന്ന കാര്യം പരിഗണിക്കണമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് റിപ്പബ്ലിക്കൻ ഭൂരിപക്ഷത്തോട് ആവശ്യപ്പെട്ടു.
ഇന്ത്യൻ അമേരിക്കൻ ശ്രീ തനെദാർ (ഡെമോക്രാറ്റ്-മിഷിഗൺ) ആണ് പ്രമേയം കൊണ്ടുവന്നത്. അദ്ദേഹത്തെയും പിന്തുണച്ച റെപ്. ജാൻ ഷാകോവ്സ്കിയെയും (ഡെമോക്രാറ്റ്-ഇല്ലിനോയ്) മുഴുക്കിറുക്കന്മാർ എന്നാണ് ട്രംപ് വിളിച്ചത്.
"ഡെമോക്രറ്റുകൾക്കു നിയന്ത്രണം നഷ്ടപ്പെട്ടു," അദ്ദേഹം പറഞ്ഞു. "പ്രത്യേകിച്ച് അവരുടെ മനസുകളുടെ! ഈ തീവ്ര ഇടതു പക്ഷ ഭ്രാന്തൻമാർ വീണ്ടും ഇംപീച്ച്മെന്റ് എന്ന ഏർപ്പാടുമായി ഇറങ്ങി," തന്റെ ട്രൂത് സോഷ്യൽ മാധ്യമത്തിൽ എഴുതിയ നീണ്ട കുറിപ്പിൽ ട്രംപ് പറഞ്ഞു.
ഏഴു ആരോപണങ്ങൾ ഉന്നയിച്ചാണ് ഇംപീച്ച്മെന്റ് പ്രമേയം ശ്രീ തനെദാർ കൊണ്ടുവന്നത്. മെരിലാൻഡ് നിവാസി അബ്‌റീഗോ ഗാർഷ്യയെ തെറ്റായി നാടുകടത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.
"ഇവരെ പുറത്താക്കുന്ന കാര്യം റിപ്പബ്ലിക്കൻ അംഗങ്ങൾ ഗൗരവമായി പരിശോധിക്കണം," ട്രംപ് പറഞ്ഞു. "അവർ ചെയ്ത എല്ലാ കുറ്റങ്ങൾക്കും ശിക്ഷ നൽകണം. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് കാലത്ത്. അവർ കള്ളന്മാരാണ്, നമ്മുടെ രാജ്യത്തിൻറെ മുറിവുണക്കാൻ സഹായിക്കില്ല."