ഹാർവാർഡ് യൂണിവേഴ്സിറ്റി ഇനി നികുതി നൽകേണ്ടി വരും. നികുതി ഒഴിവാക്കിയ സൗകര്യം എടുത്തു കളയുകയാണെന്നു വെള്ളിയാഴ്ച്ച ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു.
"അതാണ് അവർ അർഹിക്കുന്നത്," ട്രംപ് പറഞ്ഞു.
ഐവി ലീഗ് സ്കൂൾ ഭരണകൂടത്തിന്റെ വ്യവസ്ഥകൾക്കു വഴങ്ങാൻ വിസമ്മതിച്ചതിനെ തുടർന്നു അടുത്തിടെ അവർക്കുള്ള $2.2 ബില്യൺ ഗ്രാന്റുകൾ ട്രംപ് മരവിപ്പിച്ചിരുന്നു. ക്യാമ്പസിൽ നിന്നു യഹൂദ വിദ്വേഷം തുടച്ചു നീക്കാനുളള നടപടികളാണ് ഭരണകൂടം ആവശ്യപ്പെട്ടത്.
അതിന്റെ ഭാഗമായി അധ്യാപകരെ നിയമിക്കുന്നതിലും വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിലും നിയന്ത്രണങ്ങൾ ആവശ്യപ്പെട്ടിരുന്നു.
രാഷ്ട്രീയവും ആദർശപരവും മാത്രമല്ല യൂണിവേഴ്സിറ്റിയുടെ കുറ്റങ്ങളെന്നു ട്രംപ് പറഞ്ഞു. അവർ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു.പൊതുതാല്പര്യം മാനിക്കുന്നവർക്കു മാത്രമേ നികുതി ഒഴിവ് നൽകാറുള്ളൂ എന്നും ട്രംപ് വ്യക്തമാക്കി.
ഇന്റേണൽ റവന്യു സർവീസാണ് നികുതി ഒഴിവ് നൽകുന്നത്. രാജ്യത്തെ സമ്പന്നർ നൽകുന്ന കനത്ത സംഭാവനകൾ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടും.നികുതി ഒഴിവ് ഉള്ളതു കൊണ്ട് ഹാർവാർഡ് 2024ൽ ഏതാണ്ട് $2.4 ബില്യൺ സമ്പാദിച്ചു എന്നാണ് കണക്ക്.