യഹൂദ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ നാടു കടത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. അത്തരക്കാരെ കണ്ടെത്താൻ ട്രംപ് എക്സിക്യൂട്ടീവ് ഓർഡറിൽ എല്ലാ സിവിൽ-ക്രിമിനൽ അധികൃതരോടും ആവശ്യപ്പെട്ടു.ഹമാസ് ഭീകരരെ പിന്തുണച്ചു ക്യാമ്പസുകളിൽ പ്രകടനം നടത്തിയവരും ഈ ഉത്തരവിന്റെ ലക്ഷ്യമാണ്. യഹൂദ വിദ്വേഷികളെക്കുറിച്ചുള്ള വിവരങ്ങൾ 60 ദിവസത്തിനകം വൈറ്റ് ഹൗസിനു ലഭ്യമാക്കണം.
ഉത്തരവിൽ പറയുന്നു: "യഹൂദ വിദ്യാർഥികൾ നിരന്തരമായി വിവേചനം നേരിടുന്നു. ക്യാമ്പസുകളിൽ ലൈബ്രറികളും ക്ലാസ് മുറികളും ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങൾ അവർക്കു നിഷേധിക്കപ്പെടുന്നു. ഭീഷണിയും പീഡനവും ആക്രമണവും അവർ
നേരിടേണ്ടി വരുന്നു."യഹൂദ വിദ്വേഷത്തെ ശക്തമായി നേരിടുക എന്നത് യുഎസ് നയമാണ്. ലഭ്യമായ എല്ലാ നിയമോപകരണങ്ങളും അതിനു ഉപയോഗിക്കും."
ഇസ്രായേലിൽ 2023 ഒക്ടോബറിൽ ഹമാസ് നടത്തിയ ആക്രമണവും തുടർന്നുണ്ടായ ഗാസ യുദ്ധവും യുഎസ് ക്യാമ്പസുകളിൽ പ്രകടനങ്ങൾക്കു വഴിയൊരുക്കി. അന്ന് ഇസ്രയേലിനെതിരെ നടന്ന പ്രകടനങ്ങളിൽ പലസ്തീനെ അനുകൂലിച്ചവർ ഹമാസിന്റെ കൊടിയും ക്യാമ്പസുകളിൽ ഉയർത്തി നിയമം ലംഘിച്ചു.
ആറു ഹൗസ് കമ്മിറ്റികൾ അത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടിരുന്നു. കോളജുകളുടെ ധനസഹായം വെട്ടിക്കുറയ്ക്കണമെന്ന നിർദേശവും അവർ വച്ചു. കൊളംബിയ യൂണിവേഴ്സിറ്റി ആയിരുന്നു റിപ്പോർട്ടിന്റെ പ്രധാനലക്ഷ്യം. പ്രകടനക്കാരുടെ വിസ വിവരങ്ങൾ നൽകാൻ ബൈഡൻ ഭരണകൂടം തയാറായില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു.
ഹമാസിനെ അനുകൂലിക്കുന്ന വിദ്യാർഥികളെ നാടുകടത്തണമെന്നു ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ആവശ്യപ്പെട്ടിരുന്നു. വിദേശ ഭീകരരെ സഹായിക്കുന്ന ആരെയും യുഎസിൽ തുടരാൻ അനുവദിക്കരുതെന്ന ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡർ ആ ലക്‌ഷ്യം വച്ച് തന്നെ ആയിരുന്നു.കോൺഗ്രസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്ത കോളജ് പ്രസിഡന്റുമാർ നൽകിയ വിശദീകരണം, അഭിപ്രായ പ്രകടന സ്വാതന്ത്ര്യം അനുവദിക്ക മാത്രമാണ് ചെയ്തതെന്നാണ്.