ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തിയത് താൻ വ്യാപാരം ആയുധമാക്കിയപ്പോൾ എന്നാവർത്തിച്ചു ട്രംപ്

New Update
Fdgvgjbb

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടിനിർത്തൽ സാധ്യമായതു തന്റെ ഇടപെടൽ കൊണ്ടാണെന്നും ആണവ യുദ്ധമാണ് ഒഴിവായതെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച്ച ആവർത്തിച്ചു. ഇക്കാര്യം ട്രംപ് കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോടും പറഞ്ഞെന്നു പുട്ടിന്റെ വക്താവ് യൂറി ഉഷകോവ് മോസ്കോയിൽ പറഞ്ഞു.

Advertisment

വ്യാപാരം ആയുധമാക്കിയാണ് ഇരു രാജ്യങ്ങളെയും വെടിനിർത്താൻ പ്രേരിപ്പിച്ചതെന്നു ട്രംപ് പറയുന്നു. "നിങ്ങൾക്കറിയാമോ ആളുകൾ അധികം സംസാരിക്കാത്ത കാര്യമാണ് ഞാൻ പറയുന്നത്. ഞാനും അധികം സംസാരിക്കാത്ത കാര്യമാണ്. ഞങ്ങൾ വലിയൊരു പ്രശ്നമാണ് പരിഹരിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആണവ പ്രശ്നം. ഞാൻ പാക്കിസ്ഥാനോട് സംസാരിച്ചു, ഇന്ത്യയോട് സംസാരിച്ചു. അവർക്കു മഹാന്മാരായ നേതാക്കളുണ്ട്. എന്നാൽ പോലും അവർ ആണവ യുദ്ധത്തിന്റെ വക്കിൽ ആയിരുന്നു," എയർ ഫോഴ്സ് വണ്ണിൽ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു.

ഇരു രാജ്യങ്ങളിലെയും നേതാക്കളെ ട്രംപ് വാഴ്ത്തി. "രണ്ടും ആണവ രാജ്യങ്ങളാണ്. ശക്തമായ ആണവ രാജ്യങ്ങൾ. ഞാൻ അവരോടു വ്യാപാരം സംസാരിച്ചു. നിങ്ങൾ പരസ്പരം ബോംബെറിഞ്ഞാൽ ഞങ്ങൾ കച്ചവടത്തിനില്ല എന്നു പറഞ്ഞു.

"അതോടെ ഇരുവരും വെടിനിർത്തി. ഇല്ലെങ്കിൽ ആണവ യുദ്ധം ഉണ്ടാകാൻ സാധ്യത ഉണ്ടായിരുന്നു. നമ്മൾ അത് നിർത്തി. പാക്കിസ്ഥാന്റെയും ഇന്ത്യയുടേയും നേതാക്കളെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

ട്രംപിന്റെ വ്യക്തിപരമായ ഇടപെടൽ കൊണ്ടാണ് ഇന്തോ-പാക്ക് യുദ്ധ സാധ്യത ഒഴിവായതെന്നു പുട്ടിന്റെ വക്താവ് എടുത്തു പറഞ്ഞു. ട്രംപും പുട്ടിനും മിഡിൽ ഈസ്റ്റ് ചർച്ച ചെയ്തുവെന്ന് വക്താവ് പറഞ്ഞു. "ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള സൈനിക സംഘർഷവും. പ്രസിഡന്റ് ട്രംപിന്റെ വ്യക്തിപരമായ ഇടപെടൽ കൊണ്ടാണ് അത് ഒഴിവായത്."  

യുഎസ് സന്ദർശിക്കുന്ന അഖില കക്ഷി എം പി മാരുടെ സംഘത്തെ നയിക്കുന്ന ശശി തരൂർ ബുധനാഴ്ച്ച പറഞ്ഞത് വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായി ട്രംപിന്റെ അവകാശ വാദം സംശയിച്ചെന്നും അദ്ദേഹത്തിന് ബോധ്യപ്പെട്ടെന്നുമാണ്. പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങളിൽ മൂന്നാമതൊരു രാജ്യം ഇടപെടേണ്ടതില്ല എന്നതാണ് ഇന്ത്യയുടെ നിലപാട്.

ഓപ്പറേഷൻ സിന്ദൂർ വഴി പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ അടിച്ചു തകർത്തതോടെ അവരുടെ സൈനിക നേതൃത്വം വെടിനിർത്തലിന് ഇന്ത്യൻ സൈനിക നേതൃത്വവുമായി ബന്ധപ്പെടുകയായിരുന്നു എന്ന് ഇന്ത്യ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ഇക്കാര്യം പലകുറി പറഞ്ഞു കഴിഞ്ഞു.