ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിംഗ് നടത്തിയ ശേഷം അവ സംപൂർണമായി തുടച്ചു നീക്കപ്പെട്ടു എന്നുറപ്പു വരുത്താൻ ഇസ്രയേൽ അവിടെ ചാരന്മാരെ വിട്ടിരുന്നുവെന്നു പ്രസിഡന്റ് ട്രംപ് നെതർലൻഡ്‌സിൽ നേറ്റോ സമ്മേളനത്തിനിടയിൽ റിപ്പോർട്ടർമാരോട് പറഞ്ഞു.
ആക്രമണത്തിനു മുൻപ് ആണവ കേന്ദ്രങ്ങളിൽ നിന്നു സമ്പുഷ്ട യുറേനിയം നീക്കം ചെയ്യാൻ ഇറാനു സമയം ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. "ഞാൻ സംഘടിപ്പിച്ചത് മിന്നൽ ആക്രമണം ആയിരുന്നു, അതു കൊണ്ട് അവർക്കു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല."
ഇറാന്റെ ആണവ പദ്ധതിക്കു കാര്യമായ പ്രഹരമേറ്റില്ല എന്ന യുഎസ് ഇന്റൽ റിപ്പോർട്ട് ചോർത്തി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് വെറും വ്യാജമാണെന്ന് അദ്ദേഹം ആവർത്തിച്ചു.
"സംപൂർണമായി തുടച്ചു നീക്കി," അദ്ദേഹം പറഞ്ഞു. "ഇറാന്റെ ആണവപദ്ധതി പതിറ്റാണ്ടുകൾ പിന്നിലേക്കു തള്ളപ്പെട്ടു.
"ഇസ്രയേൽ പരിശോധന നടത്തിയ ശേഷം റിപ്പോർട്ട് തയാറാക്കുന്നുണ്ടെന്നാണ് എന്റെ അറിവ്. പാടേ തുടച്ചു നീക്കി എന്ന് അവരും സ്ഥിരീകരിക്കും."
മിന്നൽ ആക്രമണത്തിനു മുൻപ് ഇറാന് യുറേനിയം നീക്കം ചെയ്യാൻ സമയം കിട്ടിയിട്ടില്ല എന്നു ട്രംപ് ആവർത്തിച്ചു. "അത്തരം സാധനങ്ങൾ പെട്ടെന്ന് നീക്കം ചെയ്യാൻ സാധ്യവുമല്ല. വളരെ ബുദ്ധിമുട്ടാണ്, വളരെ അപകടവുമാണ്. മാത്രമല്ല, ഞങ്ങൾ എത്തുന്നുവെന്നു അവർക്കു അറിയാമായിരുന്നു. അപ്പോൾ അവർ അവിടെ എത്തുന്ന പ്രശ്നമില്ല."