ഇറാനിൽ യുഎസ് ആക്രമണം ഉടൻ ഉണ്ടാവില്ലെന്ന് സൂചന നൽകി വ്യാഴാഴ്ച്ച ചർച്ചകൾക്കു രണ്ടാഴ്ചത്തെ സമയം നൽകിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച്ച നടത്തിയ ആക്രമണം ലോകത്തെ അമ്പരപ്പിച്ചു കളഞ്ഞു. തന്ത്രപരമായി അവലംബിച്ച നിഗൂഢത ആയിരുന്നു അത്.
ചർച്ചയ്ക്കു രണ്ടാഴ്ച്ച സമയം നൽകുമ്പോൾ ആക്രമിക്കാനുള്ള തീരുമാനം താൻ അതു കഴിഞ്ഞു മാത്രമേ എടുക്കൂ എന്ന് ട്രംപ് പറഞ്ഞിരുന്നു. അതു കൊണ്ട് ഇറാന്റെ ഫോർദോ ആണവ കേന്ദ്രം ആക്രമിക്കാൻ ആവശ്യമായ 30,000 പൗണ്ട് ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ കഴിയുന്ന ഏക വിമാനമായ ബി-2 സ്റ്റെൽത് ബോംബർ ദൗത്യത്തിനു പുറപ്പെട്ടതും ലോകം ശ്രദ്ധിച്ചില്ല.
ശനിയാഴ്ച്ച അതിരാവിലെ മിസൂറിയിൽ നിന്ന് ബോംബറുകൾ പറന്നുയർന്നതു നിരീക്ഷിച്ചവർ ആവട്ടെ അത് ഇറാനിൽ ഞായറാഴ്ച്ച വൈകുന്നേരത്തിനു മുൻപ് എത്താൻ സാധ്യതയില്ല എന്നാണ് കരുതിയത്.
ന്യൂ ജേഴ്‌സി ബെഡ്‌മിൻസ്റ്ററിൽ നിന്നു ഗോൾഫ് കഴിഞ്ഞു തിരിച്ചു വൈറ്റ് ഹൗസിൽ എത്തുമ്പോഴാണ് ട്രംപ് ആക്രമണം പ്രഖ്യാപിച്ചത്. ആ യാത്രയിൽ റിപ്പോർട്ടർമാരിൽ നിന്നുള്ള ചോദ്യങ്ങൾക്കു പ്രതികരിച്ചതുമില്ല.