വാഷിങ്ടൻ ഡി സി: ഫെഡറൽ റിസർവ് ബോർഡ് അംഗം മിഷേൽ ബോമാനെ സെൻട്രൽ ബാങ്കിന്റെ ഉന്നത സ്ഥാനത്തേക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്യുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സ്ഥിരീകരിക്കപ്പെട്ടാൽ, ഫെഡ് ബോർഡിൽ ഭൂരിഭാഗവും ബൈഡൻ നിയമിച്ചതിനാൽ വലിയ ബാങ്കുകളിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിൽ ബോമാൻ കടുത്ത വെല്ലുവിളി നേരിടേണ്ടിവരും. 2010ലെ ഡോഡ്-ഫ്രാങ്ക് ആക്ട് സൃഷ്ടിച്ച ഈ ജോലി വഹിക്കുന്ന മൂന്നാമത്തെ വ്യക്തിയാകും ബോമാൻ.
ട്രംപ് തന്റെ ആദ്യ കാലയളവിൽ ഫെഡിലേക്ക് നാമനിർദ്ദേശം ചെയ്ത അഞ്ചാം തലമുറ കമ്മ്യൂണിറ്റി ബാങ്കറായ ബോമാൻ മുൻപ് കൻസാസ് സ്‌റ്റേറ്റ് ബാങ്കിങ് കമ്മീഷണറായിരുന്നു. സെൻട്രൽ ബാങ്കിലെ ഭരണകാലത്ത് രാജ്യത്തെ വലിയ ബാങ്കുകളുമായി ബന്ധപ്പെട്ട നിയന്ത്രണ വിഷയങ്ങളിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണങ്ങളെത്തുടർന്ന് ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസിയിൽ നിയമനിർമാണ കാര്യങ്ങളുടെ ഡയറക്‌ടറായി ബോമാൻ പ്രവർത്തിച്ചു. ഡിഎച്ച്എസ് സൃഷ്ടിക്കപ്പെട്ടപ്പോൾ അന്നത്തെ സെക്രട്ടറി ടോം റിഡ്ജിന്റെ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയും നയ ഉപദേഷ്ടാവുമായി നിയമിതയായി.
മുൻ സെനറ്റർ ബോബ് ഡോളിന്റെ സഹായിയായും ഹൗസ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ഇൻഫ്രാസ്‌ട്രക്ചർ കമ്മിറ്റിയുടെയും ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയുടെയും കൗൺസിലായും ബോമാൻ പ്രവർത്തിച്ചിട്ടുണ്ട്.