ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും മേൽ യുദ്ധവിരാമത്തിനു സമ്മർദം ചെലുത്താനുള്ള സാമ്പത്തിക ആയുധങ്ങൾ കൃത്യമായി യുഎസിനു ലഭ്യമായിരുന്ന നേരത്താണ് അവ ട്രംപ് ഭരണകൂടം എടുത്തു പ്രയോഗിച്ചത്. ഇന്ത്യ സുപ്രധാനമായ വ്യാപാര കരാർ ഒപ്പിടാൻ തിരക്കിട്ട ചർച്ച നടത്തുമ്പോൾ പാക്കിസ്ഥാൻ അടിയന്തരമായി ഒന്നര ബില്യൺ യുഎസ് ഡോളർ വായ്‌പയ്ക്ക് ഐ എം എഫിന്റെ മുന്നിൽ എത്തിയത് വെള്ളിയാഴ്ചയാണ്.
രണ്ടു കാര്യങ്ങളിലും ട്രംപ് ഭരണകൂടത്തിന് നിർണായക പങ്കുണ്ട്. യുഎസിനു പുറമെ വ്യാഴാഴ്ച്ച സൗദി അറേബ്യയും യു എ ഇയും കുവൈറ്റും നയതന്ത്ര പരിശ്രമങ്ങൾ നടത്തിയിരുന്നു. ഇന്ത്യയുമായും പാക്കിസ്ഥാനുമായും ഉറ്റ ബന്ധങ്ങളാണ് ഗൾഫിനുള്ളത്.
ഇരു രാജ്യങ്ങളും നേരിട്ടാണ് വെടിനിർത്തലിന്റെ വിശദാംശങ്ങൾ തയാറാക്കിയതെന്നു ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡൽഹിയിൽ പറഞ്ഞു. വൈകിട്ടു അഞ്ചു മണിക്ക് വെടിനിർത്തൽ നടപ്പിൽ വന്നു.