പുതിയ രണ്ടു സർവേകളിൽ ട്രംപിന്റെ അപ്പ്രൂവൽ റേറ്റിംഗ് വീണ്ടും ഇടിഞ്ഞു

New Update
Vghvghh

പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിൻറെ അപ്പ്രൂവൽ റേറ്റിംഗ് വീണ്ടും താഴേക്ക്. ജൂൺ 20നു ശേഷം നടത്തിയ രണ്ടു സർവേകളിൽ അദ്ദേഹത്തിനു ഭൂരിപക്ഷ പിൻബലം ഇല്ലെന്നാണ് കാണുന്നത്.

Advertisment

എമേഴ്സൺ കോളജ് നടത്തിയ സർവേയിൽ അദ്ദേഹത്തിനു ജോലിയിൽ മികവുണ്ടെന്നു 45% പേർ പറയുമ്പോൾ ഇല്ലെന്നു 46% പറയുന്നു. 9% നിഷ്പക്ഷരോ അഭിപ്രായം ഇല്ലാത്തവരോ ആണ്. ഇറാനിൽ യുഎസ് ആക്രമണം നടത്തിയ ശേഷമാണു ജൂൺ 24-25നു ഈ സർവേ നടത്തിയത്.

ജൂൺ 20-23നു എക്കണോമിസ്റ്റ്-യുഗവ് പോളിൽ കണ്ടത് ട്രംപിനു ജോലിയിൽ മികവ് കാണുന്നത് 40% പേരും എതിർക്കുന്നത് 54% പേരും എന്നാണ്. സർവേ ആരംഭിച്ച ശേഷമാണ് ഇറാനിൽ ട്രംപ് ബോംബിട്ടത്. രണ്ടാമത് അധികാരമേറ്റ ശേഷം ട്രംപിന്റെ ഏറ്റവും കുറഞ്ഞ പിന്തുണയാണ് ഈ സർവേയിൽ കാണുന്നത്.

ട്രംപ് വീണ്ടും അധികാരമേറ്റ ജനുവരിയിൽ എമേഴ്സൺ പോളിംഗിൽ അദ്ദേഹത്തിനു മികവുണ്ടെന്നു 49% പേർ പറഞ്ഞിരുന്നു. അന്ന് എതിർത്തവർ 41% ആയിരുന്നു. എന്നാൽ ഏപ്രിൽ ആയപ്പോൾ അനുകൂലിക്കുന്നവരും എതിർക്കുന്നവരും 45% വീതമായി.

ഏറ്റവും പുതിയ പോളിംഗിൽ ട്രംപിനു തിരിച്ചടിയാവുന്ന മറ്റൊരു ഫലം രാജ്യം തെറ്റായ ദിശയിലാണെന്നു ഭൂരിപക്ഷം -- 53% പേർ -- പറയുന്നു എന്നതാണ്. ശരിയായ ദിശയിലാണെന്നു 48% പറയുന്നുണ്ട്.

യുഎസ് ഹൗസിൽ ഭൂരിപക്ഷം വീണ്ടെടുക്കാൻ ഡെമോക്രാറ്റുകൾക്കു അനുകൂല കാലാവസ്ഥ തെളിയുന്നു എന്നതാണ് മറ്റൊരു സൂചന. 43% അങ്ങിനെ ചിന്തിക്കുമ്പോൾ 40% ആണ് റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നിലനിർത്തുമെന്ന് ചിന്തിക്കുന്നത്. 18% പേർ തീരുമാനം എടുത്തിട്ടില്ല.

സ്വതന്ത്ര വോട്ടർമാരിൽ 37% ഡെമോക്രറ്റ്സിനു വോട്ട് ചെയ്യുമെന്ന് പറയുമ്പോൾ റിപ്പബ്ലിക്കൻ പക്ഷത്തേക്കു ചായുന്നവർ 27% മാത്രമാണെന്നു എമേഴ്സൺ പോളിംഗ് ഡയറക്റ്റർ സ്‌പെൻസർ കിംബൽ ചൂണ്ടിക്കാട്ടി. അതേ സമയം, 36% സ്വതന്ത്രർ തീരുമാനം എടുത്തിട്ടില്ല. അവരുടെ അഭിപ്രായങ്ങൾ ഇനിയും മാറാം.

റജിസ്റ്റർ ചെയ്ത 1,000 വോട്ടർമാരെയാണ് എമേഴ്സൺ സർവേ ചെയ്തത്. പിഴവ് മാർജിൻ 3%.

എക്കണോമിസ്റ്റ്-യുഗവ് പോളിൽ, ഇറാനിലെ ആക്രമണത്തിനു മുൻപ് 57% റിപ്പബ്ലിക്കൻ വോട്ടർമാരാണ് ട്രംപിനെ തുണച്ചിരുന്നത്. എന്നാൽ ആക്രമണത്തിനു ശേഷം അത് 82% ആയി. ബോംബിങ്ങിനു മുൻപ് അതിനെ അനുകൂലിച്ചവർ പാർട്ടിയിൽ ഏതാണ്ട് 33% ആയിരുന്നത് പിന്നീട് 70% ആയി.

അതേ സമയം, ഡെമോക്രറ്റുകളിൽ ആക്രമണത്തെ എതിർത്തവരാണ് വർധിച്ചത് -- 56 ശതമാനത്തിൽ നിന്ന് 74% ആയി.

Advertisment