ഐഡഹോയിലെ കോയർ ഡി'അലീനിൽ കാൻഫീൽഡ് പർവതത്തിലുണ്ടായ കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ തീവ്രവാദ ആക്രമണത്തിൽ രണ്ട് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു, ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.
പരുക്കേറ്റ അഗ്നിശമന സേനാംഗം ശസ്ത്രക്രിയയിലാണെന്ന് അധികൃതർ അറിയിച്ചു.
പർവതത്തിൽ അതിശക്തമായ റൈഫിളുകളുമായി ഒന്നോ അതിലധികമോ അക്രമികളുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. കനത്ത കുറ്റിക്കാടുകളും ഇടതൂർന്ന മരങ്ങളും വെടിവച്ചയാളെ മറയ്ക്കാൻ സഹായിക്കുന്നുണ്ട്.
അക്രമിയെ കണ്ടെത്താനായി ഹീറ്റ് സെൻസിംഗ് സാങ്കേതികവിദ്യയുള്ള ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ട്. എന്നിരുന്നാലും, കാട്ടുതീയിൽ നിന്നുള്ള പുക രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു. പർവതത്തിലെ കാൽനട യാത്രക്കാരോട് സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടാൻ നിർദ്ദേശിച്ചിട്ടുണ്ട്. സൂര്യാസ്തമയത്തോടെ വെളിച്ചം കുറയുന്നത് രക്ഷാപ്രവർത്തനത്തിന് ഒരു അധിക വെല്ലുവിളിയാണ്.
ഐഡഹോ ഗവർണർ ബ്രാഡ് ലിറ്റിൽ ഈ ആക്രമണത്തെ ക്രൂരമെന്ന് വിശേഷിപ്പിച്ചു. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഫയർഫൈറ്റേഴ്‌സ് (ഐ എ എഫ് എഫ്) ഈ സംഭവത്തെ അപലപിച്ചു. ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർആംസ് ആൻഡ് എക്സ്പ്ലോസീവ്സ് (എ ടി എഫ്) അവരുടെ പ്രത്യേക ഏജന്റുമാരെയും ഫയർ ഇൻവെസ്റ്റിഗേറ്റർമാരെയും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഹെലികോപ്റ്ററുകളും സുരക്ഷാ പ്രവർത്തനങ്ങളിൽ സഹായിക്കുന്നുണ്ട്.