ഈസ്റ്റർ പ്രമാണിച്ചു റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ യുദ്ധവിരാമം പ്രഖ്യാപിച്ചെങ്കിലും ആക്രമണങ്ങൾ രൂക്ഷമായി തന്നെ തുടരുന്നുവെന്നു യുക്രൈൻ ഞായറാഴ്ച്ച പറഞ്ഞു. മനുഷ്യ ജീവൻ വച്ച് കളിക്കാനുളള പുട്ടിന്റെ മറ്റൊരു തന്ത്രം മാത്രമാണിതെന്നു യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കി ആരോപിച്ചു.
യുദ്ധം നീണ്ടു പോകുമ്പോൾ, സമാധാന ശ്രമങ്ങളിൽ നിന്നു യുഎസ് പിന്മാറുകയാണ് എന്നു കഴിഞ്ഞ ദിവസം സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ പ്രഖ്യാപിച്ചിരുന്നു. അതേ സമയം, യുഎസിനു ധാതു നിക്ഷേപങ്ങൾ കൈമാറ്റം ചെയ്യാൻ പ്രാഥമിക ധാരണയായെന്നു ഇരു രാജ്യങ്ങളും അറിയിക്കുകയും ചെയ്തു. ഈ രണ്ടു കാര്യങ്ങളുടെ സമ്മർദ്ദത്തിലാണ് പുട്ടിൻ വെടിനിർത്തൽ പ്രഖ്യാപനം നടത്തിയതെന്നാണ് നിരീക്ഷകർ കരുതുന്നത്.
'മാനുഷിക' പരിഗണനകൾ മൂലമാണ് വെടിനിർത്തുന്നതെന്നു പുട്ടിൻ പറഞ്ഞു. സമാധാനശ്രമങ്ങളിൽ യുഎസ് തുടരണം എന്ന ആഗ്രഹം അതിൽ പ്രകടമാവുന്നു.
എന്നാൽ തുടരുന്ന ആക്രമണം പുട്ടിന്റെ മനുഷ്യത്വമല്ല കാട്ടുന്നതെന്നു സിലിൻസ്കി ചൂണ്ടിക്കാട്ടി.
ശനിയാഴ്ച്ച വൈകിട്ട് ആറു മണി മുതൽ ഞായറാഴ്ച്ച അർധരാത്രി വരെയാണ് പുട്ടിന്റെ വെടിനിർത്തൽ.