/sathyam/media/media_files/2025/04/10/bCvZWcZYi8xSNjpEfKY1.jpg)
വാഷിങ്‌ടൻ: ഇന്ത്യയടക്കം 60 രാജ്യങ്ങൾക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകരത്തീരുവകൾ ഇന്ന് മുതൽ പ്രാബല്യത്തിലായി. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയോടെയാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിലായത്. ഇന്ത്യക്ക് 29 ശതമാനമാണ് പകരത്തീരുവ ചുമത്തിയിരിക്കുന്നത്. ചൈനയ്ക്കെതിരെ അമേരിക്ക കടുത്ത നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കു പിന്നാലെ ചൈനീസ് ഉൽപന്നങ്ങൾക്കുള്ള തീരുവ 104 ശതമാനമാക്കി ഉയർത്തി. ചില ചൈനീസ് ഉൽപന്നങ്ങൾക്ക് 125 ശതമാനം വരെ തീരുവ വർധിക്കും.
യുഎസ് ഉൽപന്നങ്ങൾക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിൻവലിച്ചില്ലെങ്കിൽ ചൈനയ്ക്കുള്ള പകരച്ചുങ്കം 104 ശതമാനമാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. മുൻപ് ചുമത്തിയ 20 ശതമാനവും ഈ മാസം രണ്ടിന് പ്രഖ്യാപിച്ച 34 ശതമാനവുമുൾപ്പെടെ 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം. ഇതിനൊപ്പം 50 ശതമാനംകൂടിയാണ് പുതുതായി ചുമത്തിയിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
കാനഡ അമേരിക്കൻ വാഹനങ്ങൾക്ക് ചുമത്തുന്ന 25 ശതമാനം തീരുവയും ഇന്ന് തുടങ്ങി. അതേസമയം തീരുവ ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി ആദ്യ ചർച്ചകൾ നടക്കും. അതിനിടെ അമേരിക്കൻ ഓഹരി വിപണി വീണ്ടും താഴേക്ക് പതിച്ചു. ഡൗ ജോൺസ് സൂചിക 320 പോയിന്റ് കുറവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് സൂചിക 335 പോയിന്റിന്റെ കുറവിലാണ് ക്ലോസ് ചെയ്തത്. എസ് ആൻഡ് പി 500 സൂചികയിൽ 80 പോയിന്റിന്റെ ഇടിവുണ്ടായി. ട്രംപിന്റെ ആഗോള തീരുവ നടപടികളിൽ നിക്ഷേപകരുടെ ആശങ്ക തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us