യുഎസ്-ഇന്ത്യ ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഏറ്റവും ഉചിതമായ സമയമാണ് ഇതെന്നു യുഎസ് രണ്ടാം വനിത ഉഷാ വാൻസ് പറയുന്നു. അടുത്തിടെ ഭർത്താവ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും തങ്ങളുടെ മൂന്നു മക്കളുമായി ഇന്ത്യയിൽ നടത്തിയ സന്ദർശനം അഭൂതപൂർവമായ അനുഭവം ആയിരുന്നുവെന്നും ഇന്ത്യൻ വംശജയായ ഉഷ ചൂണ്ടിക്കാട്ടി.
യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ് ഫോറം സംഘടിപ്പിച്ച പബ്ലിക് ഇന്റർവ്യൂവിൽ സംസാരിച്ച അവർ, പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടികളെ ഒരു മുത്തശ്ശനെ പോലെ കൈകാര്യം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു: "ഇരു രാജ്യങ്ങളുടെയും ലക്ഷ്യങ്ങളും ആവശ്യങ്ങളും വ്യത്യസ്തമായിരിക്കുന്ന സമയങ്ങളുണ്ട്. എന്നാൽ ഇപ്പോൾ അടുത്ത നാലു വർഷങ്ങളും അതിനു ശേഷവും അത് മെച്ചപ്പെടും. നിർണായക ഇന്ത്യൻ അമേരിക്കൻ ജനത ഇപ്പോൾ ഇവിടെയുണ്ട്. യുഎസ് മഹത്തായ രാജ്യം ആണെന്നും ഇവിടെ മഹത്തായ അവസരങ്ങൾ ഉണ്ടെന്നും അവർ മനസിലാക്കുന്നു.
"ഇന്ത്യയിൽ ചെന്നപ്പോൾ യുഎസിനെ ഇഷ്ടപ്പെടുന്നു എന്നു പലരും മുന്നോട്ടു വന്നു പറഞ്ഞത് ഞാൻ ഓർക്കുന്നു. കൂടുതൽ അടുത്ത ബന്ധങ്ങൾ ഉണ്ടാവുമെന്ന പ്രത്യാശ അവർ പ്രകടിപ്പിച്ചു."
ഏപ്രിലിലാണ് വാൻസ് കുടുംബം ഇന്ത്യ സന്ദർശിച്ചത്. "ജീവിതത്തിൽ മറക്കാൻ കഴിയാത്ത സന്ദർശനം ആയിരുന്നു അത്," ഉഷ പറഞ്ഞു. "എന്റെ കുട്ടികൾ ആദ്യമായാണ് ഇന്ത്യ കാണുന്നത്. ഇന്ത്യയെ കുറിച്ച് കേട്ടും അറിഞ്ഞും തന്നെയാണ് അവർ വളർന്നത്. പക്ഷെ കണ്ടത് ഇപ്പോഴാണ്. മനസ് കുളിർത്തു നിറഞ്ഞ അനുഭവം."
"വടക്കേ ഇന്ത്യയിൽ വിസ്‌മയാവഹമായ കാഴ്ചകൾ ഞങ്ങൾ കണ്ടു," ആന്ധ്രയിൽ നിന്നുള്ള കുടുംബത്തിൽ ജനിച്ചു വളർന്ന ഉഷ പറഞ്ഞു. "അടുത്ത യാത്രയിൽ എന്റെ നാട്ടിലും പോകണം എന്നാഗ്രഹിക്കുന്നു. ഇന്ത്യൻ ഭക്ഷണം, എവിടെ പോയാലും കാണുന്ന മയിലുകൾ, താജ് മഹൽ അങ്ങിനെ എന്തെല്ലാം ഓർമ്മിക്കാൻ. പിന്നെ തികച്ചും സ്‌പെഷ്യൽ എന്നു പറയേണ്ട പ്രധാനമന്ത്രി."