/sathyam/media/media_files/2025/08/10/fttfr-2025-08-10-03-45-26.jpg)
റഷ്യയ്ക്ക് ഭൂമി വിട്ടുകൊടുത്തു യുദ്ധം അവസാനിപ്പിക്കാൻ തയാറില്ലെന്നു യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കി വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ വെള്ളിയാഴ്ച്ച അലാസ്‌കയിൽ യുഎസ് പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുട്ടിനും ചർച്ച നടത്താനിരിക്കെയാണ് സിലിൻസ്കി നിലപാട് ആവർത്തിച്ചത്.
റഷ്യക്കു കുറച്ചു ഭൂമി നൽകിയാൽ ഇരുവർക്കും ഗുണമാവുന്ന ഒത്തുതീർപ്പു ഉണ്ടാവുമെന്നു ട്രംപ് പറഞ്ഞിരുന്നു. എന്നാൽ സിലിൻസ്കി പറഞ്ഞു: "യുക്രൈന്റെ ഭൂമിയിൽ അധിനിവേശം നടത്തിയവർക്ക് ഭൂമി വിട്ടു കൊടുക്കാനാവില്ല."
അതേ സമയം, ട്രംപിനൊപ്പം സമാധാന ശ്രമത്തിൽ പങ്കെടുക്കാൻ തയാറാണെന്നു അദ്ദേഹം വ്യക്തമാക്കി. എന്നാൽ യുക്രൈനെ ഒഴിവാക്കി നടത്തുന്ന ചർച്ചകൾ കൊണ്ടു കാര്യമില്ല. "യുദ്ധഭൂമിയിൽ നിന്നു വളരെ ദൂരെയാണ് ഈ ചർച്ച നടക്കുന്നത്. ഞങ്ങളുടെ ജനങ്ങൾക്കെതിരെയാണ് യുദ്ധം. അത് അവസാനിക്കണമെങ്കിൽ ഞങ്ങൾ കൂടി ചർച്ചയിൽ പങ്കെടുക്കണം.
"ഈ യുദ്ധം അവസാനിക്കണം. റഷ്യയാണ് ഇത് തുടങ്ങിവച്ചത്, അവർ തന്നെ അവസാനിപ്പിക്കണം. അവർ വലിച്ചു നീട്ടുകയാണ്."
അതേ സമയം ശനിയാഴ്ച്ച റഷ്യൻ സൈന്യം യുക്രൈന്റെ കിഴക്കും വടക്കും കൂടുതൽ മുന്നേറ്റം നടത്തി. പൊക്രോവാസ്‌ക്, ഡോണെറ്സ്ക് നഗരങ്ങളാണ് അവർ ലക്‌ഷ്യം വയ്ക്കുന്നത്.