യുക്രൈനിൽ യുദ്ധവും അധിനിവേശവും തുടരാനാണ് റഷ്യ നയതന്ത്രം ഉപയോഗിക്കുന്നതെന്ന് യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കി കുറ്റപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ രണ്ടു മണിക്കൂർ ഫോൺ സംഭാഷണത്തിൽ യുക്രൈനുമായി നേരിട്ടു ചർച്ച നടത്താമെന്ന ഉറപ്പ് മാത്രമാണ് പുട്ടിൻ നൽകിയത്. വെടിനിർത്തലിനെ കുറിച്ച് പരാമർശമേയില്ല.
വളരെ ഫലപ്രദമായിരുന്നു ചർച്ച എന്നാണ് പുട്ടിൻ പറയുന്നത്.
സഖ്യരാജ്യങ്ങളുമായി സംസാരിച്ചെന്നു സിലിൻസ്കി പറഞ്ഞു. ഫിൻലൻഡ് പ്രസിഡന്റ് അലക്സ് സ്റ്റബ്ബിന്റെ പേരെടുത്തു പറഞ്ഞ സിലിൻസ്കി, റഷ്യയുടെ ആവശ്യങ്ങൾ അയഥാർത്ഥമാണെന്നു ചൂണ്ടിക്കാട്ടി.
ചർച്ചകൾ തുടരാൻ തീരുമാനമായ ഫോൺ സംഭാഷണം അങ്ങേയറ്റം ഫലപ്രദമായെന്നു പുട്ടിൻ പറയുന്നു. "ഈ സംഭാഷണം രണ്ടു മണിക്കൂറിലേറെ നീണ്ടു. അത് ഉൾക്കനമുള്ളതും തുറന്നതും ആയിരുന്നു എന്ന് എടുത്തുപറയാൻ ഞാൻ ആഗ്രഹിക്കുന്നു.
"യുഎസ് നൽകുന്ന പിന്തുണയ്ക്കു ഞാൻ പ്രസിഡന്റിനോടു നന്ദി പറഞ്ഞു. റഷ്യയും യുക്രൈനും തമ്മിൽ നേരിട്ടുള്ള ചർച്ചയ്ക്കു വഴി കാട്ടിയതിനും. 2022ൽ യുക്രൈൻ തുലച്ച ചർച്ചയിലൂടെ മാത്രമേ സമാധാനം സാധ്യമാവൂ."
യുദ്ധത്തിനു കാരണമായ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കണം എന്നതാണ് റഷ്യയ്ക്ക് ഏറ്റവും പ്രധാനമെന്ന് പുട്ടിൻ ഊന്നിപ്പറഞ്ഞു.