ബ്രിട്ടീഷ് പാർലമെന്റിലേക്ക് 26 ഇന്ത്യൻ വംശജരാണ് വ്യാഴാഴ്ച പൂർത്തിയായ തിരഞ്ഞെടുപ്പിൽ ജയിച്ചു എത്തുന്നത്. അഞ്ചു വർഷം മുൻപ് 15 പേരാണ് അധോസഭയായ ഹൗസ് ഓഫ് കോമൺസിൽ ഉണ്ടായിരുന്നത്.
സഭയിലേക്ക് ഏറ്റവുമധികം വംശീയ ന്യൂനപക്ഷങ്ങൾ എത്തിയ വർഷവുമാണിത്. കൂടുതൽ ന്യൂനപക്ഷ വിഭാഗങ്ങൾ രാഷ്ട്രീയത്തിലേക്കു വരുന്നു; അവർക്കു അവസരം നൽകാൻ പാർട്ടികൾ തയ്യാറാവുന്നു. പുതിയ ഹൗസ് ഓഫ് കോമൺസിൽ 13% ന്യൂനപക്ഷങ്ങളാണെന്നു ബ്രിട്ടീഷ് ഫ്യൂച്ചർ നടത്തിയ വിശകലനത്തിൽ കണ്ടു.
ഇന്ത്യൻ വംശജനായ ആദ്യത്തെ പ്രധാനമന്ത്രി ആയിരുന്ന ടോറി നേതാവ് ഋഷി സുനക് ആണ് 26 പേരിൽ ഏറ്റവും ശ്രദ്ധേയൻ. യോർക് ഷെയറിൽ റിച്ച്മണ്ട് ആൻഡ് നോർത്ലെട്ടൻ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജയിച്ചത്.
20 പേർ തിരഞ്ഞെടുപ്പ് ജയിച്ച ലേബർ പാർട്ടിയിൽ
പുതിയ ഇന്ത്യൻ എം പി മാരിൽ 20 പേർ തിരഞ്ഞെടുപ്പ് ജയിച്ച ലേബർ പാർട്ടിയിലാണ്. അഞ്ചു പേരാണ് ടോറികൾ.
ഗുജറാത്തിയായ പ്രീതി പട്ടേൽ എസെക്സിൽ വിതാമിൽ നിന്നാണ് ജയിച്ചത്. മന്ത്രി ആയിരുന്ന അവർ 2010 മുതൽ ഈ മണ്ഡലത്തിന്റെ എം പിയാണ്.
പഞ്ചാബിയായ ഗഗൻ മൊഹീന്ദ്ര സൗത്ത് വെസ്റ്റ് ഹെർട്ഫോർഡ്ഷൈറിലാണ് ജയിച്ചത്. 2019 ലാണ് ആദ്യം ഈ പ്രമുഖ ടോറി നേതാവ് അവിടെ കൊടി നാട്ടിയത്. 2004ൽ ആദ്യം പാരിഷ് കൗൺസിലറായി ജയിച്ചിരുന്നു.
ലേബർ പാർട്ടി നേതാവ് സീമ മൽഹോത്ര തന്റെ ഫെൽത്താം ആൻഡ് ഹെസ്റ്റൻ മണ്ഡലം നിലനിർത്തി. 2011ലാണ് അവിടെ ആദ്യം ജയിച്ചത്. മന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്.
ഗോവൻ വംശജനായ വലേറി വാസ് അഞ്ചാം തവണയാണ് ലേബർ സ്ഥാനാർഥിയായി വാല്സൽ ആൻഡ് ബ്ലോക്സ്‌വിച്ചിൽ ജയിച്ചത്. 2010ൽ ആദ്യമായി ജയിച്ച അദ്ദേഹം കോമൺസിൽ ഷാഡോ ലീഡർ ആയിരുന്നു.
വിഗാൻ സീറ്റ് ജയിച്ച ലിസ നാന്ദി 2010 മുതൽ മണ്ഡലത്തിന്റെ ആദ്യ വനിതാ എം പിയാണ്. ഷാഡോ ക്യാബിനറ് മന്ത്രി ആയിരുന്നു.
നോട്ടിങ്ങാം ഈസ്റ്റ് നാദിയ വിറ്റ്മോമിനെ വീണ്ടും തിരഞ്ഞെടുത്തു. 2019ൽ 23 വയസ് മാത്രമുള്ളപ്പോൾ അവിടന്നു ജയിച്ചു ചരിതം സൃഷ്ഠിച്ചിരുന്നു.
യുകെയിലെ ആദ്യത്തെ വനിതാ സിഖ് എം പിയായ പ്രീത് കൗർ ഗിൽ ബിർമിങ്ങാമിൽ വീണ്ടും ജയിച്ചു. 2017 മുതൽ നിലനിർത്തുന്ന സീറ്റ്.
ലേബറിന്റെ തൻമഞ്ജീത് സിംഗ് ദേശി തന്റെ സ്ലോ മണ്ഡലം നിലനിർത്തി. ടോറി നേതാവ് ശിവാനി രാജ ജയിച്ചത് ലീസസ്‌റ്റർ ഈസ്റ്റിലാണ്. ഇന്ത്യക്കാരനായ രാജേഷ് അഗർവാളിനെയാണ് തോല്പിച്ചത്.
സുനക്കിന്റെ മന്ത്രിസഭയിൽ വിവാദം ഉയർത്തി പുറത്തു പോയ സുവെല്ല ബ്രെവർമാൻ പാർട്ടി കൈവിട്ടെങ്കിലും ഫെയർഹാം ആൻഡ് വാട്ടർലൂവിൽ മണ്ഡലത്തിൽ ജയം നേടി. നാലാം വിജയം.
നവേന്ദു മിശ്ര, ജാസ് അത്വാൾ, ബാജി ശങ്കർ, സത്വീർ കൗർ, ഹർപ്രീത് ഉപ്പൽ, വാരിന്ദർ ജസ് തുടങ്ങിയവരാണ് മറ്റു ഇന്ത്യൻ വംശജരായ എം പിമാർ.
സുപ്രധാന വക്താക്കളെ മന്ത്രിസഭയിൽ എടുക്കുന്ന രീതി പ്രധാനമന്ത്രി കീർ സ്റ്റാമറും ആവർത്തിച്ചാൽ 31 ക്യാബിനറ്റ് മന്ത്രിമാരിൽ മൂന്നു പേർ വംശീയ ന്യൂനപക്ഷങ്ങൾ ആയിരിക്കും. തങ്കം ഡെബോനെയർ അതിൽ ഒരു സാധ്യതയാണ്.