ബഹിരാകാശത്തേക്കു ട്രിപ്പ് പോയി വന്നവര്‍ 58

New Update
Hbghbn

സ്പേസ് ടൂറിസം ഇന്നൊരു യാഥാര്‍ഥ്യമാണ്. ഏറ്റവുമൊടുവില്‍ പോപ് താരം കാറ്റി പെറി അടക്കം ആറ് സ്ത്രീകള്‍ മാത്രമുള്ള സംഘവും പോയി വന്നു. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്‍റെ ഉടമസ്ഥതയിലുള്ള ബ്ളൂ ഒറിജിന്‍ എന്ന കമ്പനി വഴിയായിരുന്നു യാത്ര. ബ്ളൂ ഒറിജിന്‍ കൂടാതെ വിര്‍ജിന്‍ ഗാലക്റ്റിക് എന്ന കമ്പനിയും ഗവേഷകരല്ലാത്തവര്‍ക്കു വേണ്ടി സ്പേസ് ടൂറിസം പരിപാടി നടത്തിവരുന്നു.

Advertisment

ആര്‍ക്കു വേണമെങ്കിലും ഇത്തരം റോക്കറ്റുകളില്‍ കയറി ബഹിരാകാശത്തു പോയിവരാം എന്നതാണ് യാഥാര്‍ഥ്യം. പ്രായം 18 തികഞ്ഞിരിക്കണം, പിന്നെ തീര്‍ച്ചയായും കൈയില്‍ ഇഷ്ടം പോലെ കാശും വേണം.

സുനിത വില്യംസിനെപ്പോലെ മാസങ്ങളോളം ബഹിരാകാശത്തു കുടുങ്ങിപ്പോകുമെന്ന പേടിയൊന്നും വേണ്ട. വെറും 11 മിനിറ്റേയുള്ളൂ ഈ യാത്ര. ഭൂമിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലേക്കാണ് പോകുന്നത്. ബഹിരാകാശത്തിന്‍റെ അതിര്‍ത്തിയായി അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട കാര്‍മന്‍ ലൈന്‍ എന്ന സാങ്കല്‍പ്പിക രേഖ മറികടക്കാന്‍ ഇത്രയും ദൂരം ധാരാളം. 2021ല്‍ ആരംഭിച്ച സിവിലിയന്‍ പ്രോഗ്രാമില്‍ ഇതുവരെ 58 പേര്‍ പോയിവന്നിട്ടുമുണ്ട്.

ബ്ളൂ ഒറിജിന്‍റെ വെബ്സൈറ്റില്‍ കയറി യാത്രയ്ക്ക് റിസര്‍വേഷന്‍ എടുക്കുന്നതാണ് ആദ്യത്തെ പടി. ചെലവ് എത്രയെന്ന് ഇതില്‍ വ്യക്തമായി പറയുന്നില്ല. എന്നാല്‍, റിസര്‍വേഷന്‍ നടപടി തുടങ്ങാന്‍ ഒന്നര ലക്ഷം ഡോളര്‍ ഡെപ്പോസിറ്റ് കെട്ടിവയ്ക്കണമെന്നു പറയുന്നുണ്ട്; ഇത് പൂര്‍ണമായി റീഫണ്ട് ചെയ്യുമെന്നും!

2021ലെ ആദ്യ യാത്രയില്‍ ബ്ളൂ ഒറിജിന്‍ ഒരു സീറ്റ് ലേലത്തിലാണ് കൊടുത്തത്, 2.8 കോടി ഡോളറിന്. വിര്‍ജിന്‍ ഗാലക്റ്റിക് രണ്ട് ലക്ഷം ഡോളര്‍ മുതല്‍ നാലര ലക്ഷം ഡോളര്‍ വരെ ഈടാക്കുന്നുണ്ട്. സെലിബ്രിറ്റികളെ ഗസ്ററ് എന്ന നിലയില്‍ ഫ്രീയായി കൊണ്ടുപോയി പബ്ളിസിറ്റിയുണ്ടാക്കുന്ന രീതിയും നിലവിലുണ്ട്.

Advertisment