ഒരു കത്തിന് വില മൂന്നു ലക്ഷം പൗണ്ട്!

New Update
Dgdhfjg

ലണ്ടൻ: ഒരു കത്ത് ഇംഗ്ളണ്ടില്‍ ലേലത്തില്‍ പോയത് 3,00,000 പൗണ്ടിന്. ഏകദേശം (3.41 കോടി രൂപ). ടൈറ്റാനിക് കപ്പല്‍ അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ അടിത്തട്ടിലേക്ക് മുങ്ങിത്താഴുന്നതിന് അഞ്ച് ദിവസം മുമ്പ് ഒരു യാത്രക്കാരന്‍ എഴുതിയ കത്താണിത്. ടൈറ്റാനിക് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു സൈനികനാണ് ഇതെഴുതിയത്.

Advertisment

ലേല സ്ഥാപനമായ ഹെന്‍റി ആല്‍ഡ്രിഡ്ജ് & സണ്‍ ""മ്യൂസിയം ഗ്രേഡ്'' എന്ന് വിശേഷിപ്പിച്ച കത്ത്, വാശിയേറിയ ലേലത്തിനൊടുവില്‍ അമേരിക്കയില്‍ നിന്നുള്ള ഒരു വ്യക്തിയാണ് സ്വന്തമാക്കിയത്. ഇംഗ്ളണ്ടിലെ വില്‍റ്റ്ഷെയറില്‍ സ്ഥിതി ചെയ്യുന്ന ലേല സ്ഥാപനം ശനിയാഴ്ച വില്‍പ്പന സ്ഥിരീകരിക്കുകയും ചെയ്തു.

1912 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് മഞ്ഞുമലയുമായി കൂട്ടിയിടിച്ച് ടൈറ്റാനിക് വടക്കന്‍ അറ്റ്ലാന്റിക്കില്‍ മുങ്ങിയത്. ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കേണല്‍ ആര്‍ക്കിബാള്‍ഡ് ഗ്രേസി ഈ കത്തെഴുതിയത്. 1912 ഏപ്രില്‍ 10 ആണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതി. ടൈറ്റാനിക്കിലെ ഫസ്ററ് ക്ളാസ് യാത്രക്കാരനായിരുന്ന കേണല്‍ ഗ്രേസി, കപ്പല്‍ അയര്‍ലണ്ടിലെ ക്വീന്‍സ്ടൗണിലേക്ക് പോകുന്നതിനിടെയാണ് കത്ത് മെയില്‍ ചെയ്തത്. കത്തയച്ചതിന് ശേഷമാണ് 1,500 ഓളം പേര്‍ കൊല്ലപ്പെട്ട ലോകത്തെ ഏറ്റവും വലിയ കപ്പല്‍ച്ചേത ദുരന്തത്തിന് ടൈറ്റാനിക് ഇരയായത്.

54കാരനായിരുന്ന കേണല്‍ ഗ്രേസി കത്തില്‍ ടൈറ്റാനിക്കിനെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം കുറിച്ചിരുന്നു: ""ഇതൊരു നല്ല കപ്പലാണ്, എന്നാല്‍ യാത്ര പൂര്‍ണമാകുമ്പോഴേ എനിക്കും ഇതിനെ പറ്റി ഒരു പൂര്‍ണ അഭിപ്രായം പറയാന്‍ കഴിയൂ'' എന്നാണദ്ദേഹം കത്തില്‍ കുറിച്ചത്. എന്നാല്‍, യാത്ര പൂര്‍ത്തിയാക്കാന്‍ ടൈറ്റാനിക്കിന് കഴിഞ്ഞില്ല. ഈ വാചകങ്ങളാണ് കത്തിന്റെ മൂല്യം വര്‍ധിപ്പിച്ചത്. കത്തയച്ച് മൂന്നാം ദിവസമായിരുന്നു കപ്പല്‍ മുങ്ങിയത്.

കപ്പലപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കേണല്‍ ഗ്രേസി, പിന്നീട് 1913~ല്‍ അദ്ദേഹത്തിന്‍റെ മരണാനന്തരം പ്രസിദ്ധീകരിച്ച "ദി ട്രൂത്ത് എബൗട്ട് ദി ടൈറ്റാനിക്' എന്ന തന്റെ പുസ്തകത്തില്‍ താന്‍ രക്ഷപ്പെട്ടതിനെക്കുറിച്ച് വിവരിച്ചിരുന്നു. തകര്‍ന്ന കപ്പലില്‍ നിന്നും കടലില്‍ വീണ അദ്ദേഹം അതിസാഹസികമായി ലൈഫ് ബോട്ടിലേക്ക് നീന്തിക്കയറിയാണ് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. 1912 ഡിസംബറില്‍ കേണല്‍ ആര്‍ക്കിബാള്‍ഡ് ഗ്രേസി അന്തരിച്ചു.

Advertisment