കാനഡയിലെ വാൻകൂവറിൽ ശനിയാഴ്ച്ച രാത്രി ഫിലിപ്പിനോ സമൂഹത്തിന്റെ ആഘോഷത്തിലേക്കു യുവാവ് എസ് യു വി ഓടിച്ചു കയറ്റിയതിനെ തുടർന്ന് ഒൻപതു പേരെങ്കിലും കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്കേറ്റു.
യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അയാൾ ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്നും ഭീകര ബന്ധം സംശയിക്കാൻ തെളിവൊന്നും കാണുന്നില്ലെന്നും പോലീസ് പറഞ്ഞു.
ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഫിലിപ്പിനോ സമൂഹം വാർഷിക ലാപ്പു ലാപ്പു ഉത്സവം ആഘോഷിക്കുന്നത് അവരുടെ പൈതൃകം ഉയർത്തിപ്പിടിച്ചും വീരനായകന്മാരെ ആദരിച്ചുമാണ്. ഒരു ലക്ഷത്തോളം പേർ പങ്കെടുത്ത ആഘോഷം സമാപിക്കുന്ന നേരത്തു രാത്രി 8 മണിയോടെ ഇ.41 അവന്യുവും ഫ്രേസർ സ്ട്രീറ്റും നിറഞ്ഞു ജനം ഉള്ള നേരത്താണ് കറുത്ത ഓഡി എസ് യു വി അവർക്കിടയിലേക്ക് ഓടിച്ചു കയറ്റിയത്.
അക്രമി വാൻകൂവറിൽ ഉള്ള ആളാണെന്നും തങ്ങൾക്കു അറിയാമെന്നും പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
നിരവധി ആളുകൾ നിരത്തിൽ വീണു കിടക്കുന്ന വിഡിയോകൾ പുറത്തു വന്നിട്ടുണ്ട്. മരിച്ചവരുടെ എണ്ണം കൃത്യമായി എടുത്തിട്ടില്ല. രക്ഷാപ്രവർത്തകർ വൻ തോതിൽ രംഗത്തുണ്ട്.
സ്പാനിഷ് കോളനി വാഴ്ചയ്‌ക്കെതിരെ ഫിലിപ്പിനോ സമൂഹത്തിന്റെ പോരാട്ടം നയിച്ചവരെ ആദരിക്കുന്ന ആഘോഷത്തിൽ ചോരയും കണ്ണീരും ഒഴുകി.
ആക്രമണം ഞെട്ടിച്ചുവെന്നു പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. "മരിച്ചവരുടെ പ്രിയപ്പെട്ടവരെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഫിലിപ്പിനോ കനേഡിയൻ സമൂഹത്തിന്റെയും വാൻകൂവറിലെ ജനങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു."