വിദേശ വിദ്യാര്‍ഥികള്‍ക്കു മേല്‍ നിയന്ത്രണം കടുപ്പിക്കാന്‍ ഡെന്‍മാര്‍ക്ക്

New Update
Hddnjn

കോപ്പന്‍ഹേഗന്‍: സ്ററുഡന്റ് വിസകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നു വ്യക്തമായ സാഹചര്യത്തില്‍, വിദേശ വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്യാനുള്ള അവകാശം കര്‍ക്കശമായി നിയന്ത്രിക്കാന്‍ ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ തീരുമാനിച്ചു.

Advertisment

നേപ്പാള്‍ പോലുള്ള രാജ്യങ്ങളില്‍നിന്നു സ്റ്റുഡന്റ് വിസയില്‍ വരുന്ന പലരും ഡെന്‍മാര്‍ക്കിലെ ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ക്ളീനിങ് ജോലി പോലെ തുച്ഛമായ ശമ്പളത്തില്‍ പണിയെടുക്കുന്നതായി കണ്ടെത്തിയിരുന്നു.

വിദേശ വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ ഡെന്‍മാര്‍ക്കില്‍ നിലവില്‍ കാര്യമായ നിയന്ത്രണങ്ങളൊന്നുമില്ല. ഈ സാഹചര്യത്തില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

സ്റ്റഡി പെര്‍മിറ്റുള്ളവര്‍ക്ക് തൊഴില്‍ വിപണിയിലേക്ക് ഓട്ടോമാറ്റിക്കായി പ്രവേശനം ലഭിക്കുന്ന രീതിയിലാണ് ആദ്യ പടിയായി മാറ്റം വരുത്തുക. നിലവില്‍ റെഗുലര്‍ അധ്യയന കാലയളവായ സെപ്റ്റംബര്‍ ~ മേയ് വിന്‍ഡോയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാം. ജൂണ്‍ ~ ഓഗസ്റ്റ് വിന്‍ഡോയില്‍ ഫുള്‍ ടൈം ജോലി ചെയ്യാനും അവകാശമുണ്ട്.

2023ല്‍ നേപ്പാളില്‍ നിന്നുള്ള 191 വിദ്യാര്‍ഥികള്‍ക്ക് ഡെന്‍മാര്‍ക്ക് സ്ററുഡന്റ് വിസ അനുവദിച്ച സ്ഥാനത്ത് 2024ല്‍ 1085 നേപ്പാളി വിദ്യാര്‍ഥികള്‍ക്ക് സ്ററുഡന്റ് വിസ ലഭിച്ചിരുന്നു. നിലവില്‍ 2446 നേപ്പാളി വിദ്യാര്‍ഥികള്‍ ഡെന്‍മാര്‍ക്കിലുണ്ട്. ഇതില്‍ 1725 പേരും അനുവദനീയമായതില്‍ കൂടുതല്‍ ജോലി, തുച്ഛമായ ശമ്പളത്തില്‍ ചെയ്യുന്നു എന്നാണ് കണ്ടെത്തല്‍.