/sathyam/media/media_files/2025/02/27/uWHdgfwpzsguArCiBHr4.jpg)
വത്തിക്കാൻ സിറ്റി : നിലവിലുള്ള മാര്‍പാപ്പ മരിക്കുകയോ രാജി വയ്ക്കുകയോ ചെയ്താല്‍ അധികാരകൈ്കമാറ്റത്തിനായി വത്തിക്കാനില്‍ കാലാകാലമായി തുടരുന്ന രീതികളുണ്ട്. എന്നാല്‍ പോപ് അസുഖബാധിതനായോ അബോധാവസ്ഥയിലോ തുടരുകയാണെങ്കില്‍ ഈ നിയമങ്ങളൊന്നും ബാധകവുമല്ല. പോപ് മരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്‍റെ അധികാരകാലഘട്ടം അവസാനിക്കുന്നതു മുതല്‍ പുതിയ പോപ്പിനെ തെരഞ്ഞെടുക്കുന്നതു വരെയുള്ള ഒരു ഇടവേളയിലേക്കാണ് സഭ പ്രവേശിക്കുക. അക്കാലങ്ങളില്‍ കമര്‍ലെന്‍ങ്കോ എന്നറിയപ്പെടുന്ന കര്‍ദിനാള്‍ ആയിരിക്കും. സഭയുടെ നിയന്ത്രണം ഏറ്റെടുക്കുക.
കര്‍ദിനാള്‍ കെവിന്‍ ഫെറെല്‍ ആണ് നിലവിലെ കമര്‍ലെങ്കോ. വത്തിക്കാനിന്‍റെ ഉടമസ്ഥതയിലുള്ള സ്വത്തിന്‍റെയും വരുമാനത്തിന്‍റെയും അഡ്മിനിസ്ട്രേറ്റര്‍ ആണ് കമര്‍ലെങ്കോ. അദ്ദേഹം തന്നെയാണ് പോപ്പിന്‍റെ മരണം സ്ഥിരീകരിക്കാനും അര്‍ഹതയുള്ളയാള്‍.
മുന്‍കാലങ്ങളില്‍ കമര്‍ലെങ്കോ എത്തി പോപ്പിനെ മൂന്നു പ്രാവശ്യം പേരു ചൊല്ലി വിളിക്കുകയും ചെറിയ വെള്ളിച്ചുറ്റിക കൊണ്ട് പോപ്പിന്‍റെ നെറ്റിയില്‍ ചെറുതായി ഇടിക്കുകയും ചെയ്യും. എന്നിട്ടും പോപ് പ്രതികരിക്കാതിരുന്നാല്‍ കമര്‍ലെങ്കോ അദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിക്കും. പുതിയ കാലത്ത് ആരോഗ്യരംഗം വികസിച്ചതിനാല്‍ ഡോക്റ്റര്‍മാര്‍ തന്നെയാണ് മരണം സ്ഥിരീകരിക്കുക. എങ്കിലും ആചാര പ്രകാരം കമര്‍ലെങ്കോ പോപ്പിനെ മൂന്നു പ്രാവശ്യം പേരു ചൊല്ലി വിളിച്ച് ഔദ്യോഗികമായി മരണം സ്ഥിരീകരിക്കും. നെറ്റിയില്‍ ചുറ്റിക കൊണ്ട് ഇടിക്കുന്ന രീതി 1963നു ശേഷം ആചരിക്കാറില്ല.
മരണം സ്ഥിരീകരിച്ചതിനു ശേഷം പാപ്പല്‍ അപ്പാര്‍ട്മെന്‍റ് താഴിട്ടു പൂട്ടുക എന്നതാണ് ആദ്യ പടി. ആദ്യകാലങ്ങളില്‍ മോഷണം ഒഴിവാക്കാനായിരുന്നു ഈ രീതി തുടര്‍ന്നിരുന്നത്. ഇപ്പോഴും ഈ രീതി പിന്തുടരുന്നുണ്ട്. പിന്നീട് പോപ്പിന്‍റെ അധികാര മുദ്രകളായ മോതിരവും സീലും നശിപ്പിക്കും. അദ്ദേഹത്തിന്‍റെ അധികാരം അവസാനിപ്പിച്ചതിന്‍റെ പ്രതീകമായാണിത്. പോപ്പിന്‍റെ മുദ്ര മറ്റാരും ദുരുപയോഗം ചെയ്യാതിരിക്കാനുള്ള കരുതലും ഇതിനു പിന്നിലുണ്ട്. പിന്നീടാണ് പള്ളികളെയും പൊതുജനങ്ങളെയും മരണവിവരം അറിയിക്കുക. മരണപ്പെട്ട് 4~6 ദിവസത്തിനുള്ളിലാണ് സംസ്കാരം. പിന്നീട് 9 ദിവസം ദുഃഖാചരണം നടത്തും. സാധാരണയായി സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലാണ് പോപ്പിനെ സംസ്കരിക്കുക.
പോപ് മരണപ്പെട്ടാല്‍ 15~20 ദിവസത്തിനുള്ളില്‍ പുതിയ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിക്കും. 80 വയസ്സില്‍ താഴെയുള്ള കര്‍ദിനാള്‍മാരെല്ലാം ഈ പവിത്രവും പരമ്പരാഗതവുമായ നടപടിക്കായി വത്തിക്കാനിലെത്തും. ഇവരെല്ലാം സിസ്ററിന്‍ ചാപ്പലിന് ഉള്ളില്‍ സ്വയം അടച്ചിട്ട നിലയിലായിരിക്കും. പുറം ലോകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ് ഇവര്‍ തുടരുക. പല ഘട്ടങ്ങളിലായുള്ള വോട്ടെടുപ്പാണ് പിന്നീട്. ഏതെങ്കിലും കര്‍ദിനാളിന് മൂന്നില്‍ രണ്ടു ഭാഗം വോട്ട് കിട്ടുന്നതു വരെ വോട്ടെടുപ്പ് തുടരും. ഓരോ തവണ വോട്ടു രേഖപ്പെടുത്തിയതിനു ശേഷവും ബാലറ്റുകള്‍ കത്തിച്ചു നശിപ്പിക്കും. ഓരോ വോട്ടെടുപ്പിനു ശേഷവും പോപ്പിനെ തീരുമാനിക്കാനായില്ലെങ്കില്‍ ചാപ്പലിനു മുകളിലെ ചിമ്മിനിയിലൂടെ കറുത്ത പുകയും പുതിയ പോപ്പിനെ തീരുമാനിച്ചാല്‍ വെളുത്ത പുകയും പുറത്തു വരും.
പോപ്പിനെ തെരഞ്ഞെടുത്താല്‍ കര്‍ദിനാള്‍ ഡീന്‍ അദ്ദേഹത്തോട് പദവി സ്വീകരിക്കാന്‍ തയാറാണോ എന്നു ചോദിക്കും. തയാറാണെങ്കില്‍ അദ്ദേഹം ഒരു പുതിയ പേര് സ്വീകരിക്കും. പഴയ പോപ്പുകളുടെയോ വിശുദ്ധന്മാരുടെയോ പേരുകളാണ് പതിവായി സ്വീകരിക്കാറുള്ളത്. പിന്നീട് മുതിര്‍ന്ന കര്‍ദിനാള്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെത്തി നമുക്ക് പുതിയ പോപ്പിനെ ലഭിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us