/sathyam/media/media_files/grQiHB4TdXg6MolAGdaj.jpg)
ബര്‍ലിന്‍: യൂറോപ്യന്‍ പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ വന്‍ മുന്നേറ്റം നടത്തി. 27 അംഗരാഷ്ട്രങ്ങളുള്ള യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇറ്റലി, ആസ്ട്രിയ, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലെല്ലാം ഇവര്‍ സീറ്റ് വര്‍ധിപ്പിച്ചു.
ജര്‍മനിയില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി) രണ്ടാം സ്ഥാനത്തെത്തി. പാര്‍ട്ടി 15.9 ശതമാനം വോട്ട് നേടി. 2019ല്‍ 11 ശതമാനം വോട്ട് മാത്രമാണ് ഇവര്‍ക്കു ലഭിച്ചിരുന്നത്. ഇത്തവണ അഞ്ച് ശതമാനത്തോളമാണ് വര്‍ധന. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 30 ശതമാനവും ചാന്‍സല്‍ ഒലാഫ് ഷോള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 13.9 ശതമാനവും വോട്ട് നേടി.
ഇറ്റലിയില്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ "ബ്രദേഴ്സ് ഓഫ് ഇറ്റലി'യാണ് നേട്ടമുണ്ടാക്കിയ മറ്റൊരു വലതുപക്ഷ പാര്‍ട്ടി. ഇവിടെ മെലോണിയുടെ പാര്‍ട്ടി 28.8 ശതമാനവുമായി മുന്നിലെത്തിയപ്പോള്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 24 ശതമാനവും സ്വന്തമാക്കി. ഫ്രാന്‍സില്‍ മൊത്തം വോട്ടിന്റെ മൂന്നിലൊന്നിനരികെയെത്തിയാണ് നാഷനല്‍ റാലി കരുത്തുകാട്ടിയത്.
ഓസ്ട്രിയയില്‍ തീവ്രവലതു കക്ഷിയായ ഫ്രീഡം പാര്‍ട്ടി 25.7 ശതമാനം വോട്ട് നേടി. ഇവിടെ യാഥാസ്ഥിതിക പീപ്പിള്‍സ് പാര്‍ട്ടിക്ക് 24.7 ശതമാനവും സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് 23.3 ശതമാനവും വോട്ടാണുള്ളത്. അയര്‍ലന്‍ഡില്‍ ഭരണകക്ഷിയായ ഫൈന്‍ ഗെയല്‍ തന്നെയാണ് മുന്നില്‍. അതിനിടെ, ഗ്രീന്‍~ ഇടത് കൂട്ടുകെട്ട് വന്‍ വിജയം നേടിയ നെതര്‍ലന്‍ഡ് ദേശീയ തെരഞ്ഞെടുപ്പില്‍ കുടിയേറ്റ വിരുദ്ധ കക്ഷിയായ പി.വി.വി നേതാവ് ഗീര്‍ത് വൈല്‍ഡേഴ്സ് ഞെട്ടിക്കുന്ന വിജയം നേടി.