റഷ്യ-യുക്രൈൻ സമാധാന ചർച്ചകൾ അടുത്തയാഴ്ച്ച വത്തിക്കാനിൽ നടന്നേക്കുമെന്നു ഫിൻലൻഡിന്റെ പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബ് ബുധനാഴ്ച്ച സൂചിപ്പിച്ചു. 'സാങ്കേതിക ചർച്ചകൾ' ആയിരിക്കുമെന്ന് അദ്ദേഹത്തെ അറിയിച്ചു.
യുഎസ്, യൂറോപ്യൻ പ്രതിനിധികളും പങ്കെടുക്കും എന്നാണ് പ്രതീക്ഷ. "യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ കൂടുതൽ വലിയൊരു അന്താരാഷ്ട്ര പങ്കാളിത്തം കൊണ്ടുവരുന്നതിന്റെ ഭാഗമാണ് ഈ ചർച്ചകൾ" എന്നദ്ദേഹം വിശേഷിപ്പിച്ചു.
"അടുത്തയാഴ്ച്ച ഉണ്ടാവും. മിക്കവാറും വത്തിക്കാനിൽ."
യൂറോപ്യൻ രാജ്യങ്ങൾ കൂടുതലായി ഈ ശ്രമത്തിൽ പങ്കാളികളാവുന്നു എന്നദ്ദേഹം ചൂണ്ടിക്കാട്ടി. "അതൊരു പുതിയ ഘട്ടമാണ്. ഏറെക്കാലമായി നമ്മൾ ആഗ്രഹിച്ചിരുന്ന സംഭവവികാസം."
തിങ്കളാഴ്ച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് സംസാരിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫിന്നിഷ് പ്രസിഡന്റ് ഉൾപ്പെടെ പല യൂറോപ്യൻ നേതാക്കളുമായും ബന്ധപ്പെട്ടിരുന്നു. സമാധാന ശ്രമങ്ങളിൽ പങ്കാളികളാവാൻ വത്തിക്കാൻ തയാറാണെന്നു ലിയോ പതിനാലാമൻ മാർപാപ്പ ബുധനാഴ്ച്ച പറഞ്ഞിരുന്നതു ട്രംപ് സ്വാഗതം ചെയ്യുകയും ചെയ്തു.
യുഎസ് ഒഴിവായിട്ടില്ലെന്നു സ്റ്റബ് പറഞ്ഞു. "കൂടുതൽ മധ്യസ്ഥർ രംഗത്ത് വന്നിട്ടുണ്ടെന്നു മാത്രം. നേരത്തെ യുഎസ് മാത്രം ആയിരുന്നു. ഇപ്പോൾ യൂറോപ്പും കൂടുതൽ സജീവമായി."
മെയ് 16നു ഇസ്താൻബൂളിൽ റഷ്യ-യുക്രൈൻ ചർച്ചകൾ വീണ്ടും ആരംഭിച്ചിരുന്നു. തടവുകാരെ കൈമാറാൻ ധാരണ ആയെങ്കിലും യുദ്ധം നിർത്താനുള്ള തീരുമാനം ഉണ്ടായിട്ടില്ല. 30 ദിവസത്തെ വെടിനിർത്തൽ ചർച്ച ചെയ്‌തുവെന്ന് യുക്രൈൻ സംഘത്തെ നയിച്ച പ്രതിരോധ മന്ത്രി റസ്തം ഉമറോവ് പറയുകയുണ്ടായി.