ഒട്ടാവ: ലോകത്തെ വന്‍ ശക്തി രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടിക്ക് കാനഡയില്‍ തുടക്കം. ഇന്ത്യ അടക്കം ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെ ഭരണാധികാരികളും പങ്കെടുക്കുന്നു. ഇസ്രായേല്‍~ഇറാന്‍ സംഘര്‍ഷം, യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധം എന്നിവയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഉച്ചകോടി സുപ്രധാനമാണ്.
കാനഡയിലെ ആല്‍ബെര്‍ട്ടയിലുള്ള കനാനസ്കിസാണ് ഇത്തവണത്തെ ജി7 ഉച്ചകോടിയുടെ വേദി. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.കെ, അമേരിക്ക എന്നിവയാണ് കൂട്ടായ്മയിലെ അംഗരാജ്യങ്ങള്‍. ഇന്ത്യക്കു പുറമേ യുക്രെയ്ന്‍, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, മെക്സികോ, യുഎഇ എന്നീ രാജ്യങ്ങളാണ് പ്രത്യേക ക്ഷണിതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
അപ്രതീക്ഷിതമായി ഇസ്രായേല്‍ ഇറാനെതിരെ നടത്തിയ ആക്രമണവും ഇറാന്റെ തിരിച്ചടിയുമാണ് ഉച്ചകോടിക്ക് മുന്നിലുള്ള ഏറ്റവും പുതിയ ആഗോള വിഷയം. ഉച്ചകോടിയുടെ അവസാനം പുറപ്പെടുവിക്കുന്ന പതിവ് സംയുക്ത പ്രസ്താവന ഇത്തവണ വേണ്ടെന്നാണ് കാനഡയുടെ തീരുമാനം.
ഉച്ചകോടിയുടെ ശ്രദ്ധാകേന്ദ്രം ട്രംപ് തന്നെയായിരിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. തീരുവയില്‍നിന്ന് ഇളവ് നേടാനുള്ള ശ്രമത്തില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്താനുള്ള ഒരുക്കത്തിലാണ് മറ്റ് നേതാക്കള്‍. കാനഡയെ അമേരിക്കയുടെ 51ാമത് സംസ്ഥാനമാക്കണമെന്നും ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കണമെന്നുമുള്ള ട്രംപിന്റെ നിര്‍ദേശങ്ങളും ഉച്ചകോടിയില്‍ നിഴലിക്കും.