ടൊറന്റോ: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി ഹണിട്രാപ്പിൽ കുരുക്കിയതായി മലയാളി യുവാവ്. ഡേറ്റിങ് ആപ്പായ "അരികെ'യിലൂടെയാണ് അവിവാഹിതനായ ടൊറന്റോയിൽ നിന്നുള്ള യുവാവ് മലയാളിയായ യുവതിയെ പരിചയപ്പെട്ടത്. പരിചയം വളർന്നതോടെ ഇരുവരും മൊബൈൽ നമ്പറുകൾ കൈമാറുകയും വാട്ട്സ്ആപ്പിലൂടെ ചാറ്റിങ് ആരംഭിക്കുകയും ചെയ്തു.
തുടർന്ന് ഇരുവരും വിഡിയോ കോളിങ് ആരംഭിച്ചതായി പറയുന്നു. വിഡിയോ കോളിൽ യുവതി പൂർണ്ണനഗ്നയായി എത്തിയതോടെയാണ് താൻ കുടുങ്ങിയതായി യുവാവിന് മനസിലായത്. നഗ്നമായി വിഡിയോ കോളിൽ പ്രത്യക്ഷപ്പെട്ട യുവതി, ട്രക്ക് ഡ്രൈവറായ യുവാവിനോടും അതുപോലെ അനുകരിക്കാൻ ആവശ്യപ്പെട്ടതായി പറയുന്നു.
തുടർന്ന് പണം ആവശ്യപ്പെട്ട് മറ്റൊരു നമ്പറിൽ നിന്നും ഒരാൾ വിളിച്ചതായി യുവാവ് അറിയിച്ചു. പണം നൽകിയില്ലെങ്കിൽ യുവതിയുമൊത്തുള്ള വിഡിയോ കോൾ ദൃശ്യങ്ങൾ യുവാവിന്റെ ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുമെന്നായി ഭീഷണി.
യുവാവിന്റെ ചില ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾക്ക് വിഡിയോ ദൃശ്യങ്ങൾ അയച്ചു കൊടുക്കുകയും പണം നൽകിയില്ലെങ്കിൽ കൂടുതൽ സുഹൃത്തുക്കൾക്ക് വിഡിയോ അയക്കുമെന്നും ഭീഷണിപ്പെടുത്തി. നിരന്തരം ഭീഷണി തുടർന്നതോടെ യുവാവ് പൊലീസിൽ ബന്ധപ്പെടാൻ തീരുമാനിക്കുകയായിരുന്നു.