ഓട്ടവ : കാനഡയിലെ ഫുഡ് ബാങ്കുകൾ വിദേശ വിദ്യാർത്ഥികൾക്ക് സേവനം നിഷേധിച്ചതോടെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ പ്രതിസന്ധിയിലായി. കനേഡിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും മാത്രമായി സേവനം പരിമിതപ്പെടുത്തിയതോടെയാണ് വിദേശ വിദ്യാർത്ഥികൾ ഭക്ഷണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നത്. ഓരോ മാസവും ഫുഡ് ബാങ്കുകൾ 300 മുതൽ 400 കനേഡിയൻ ഡോളർ വരെ ലാഭിക്കാൻ വിദ്യാർത്ഥികളെ സഹായിച്ചിരുന്നു. ട്യൂഷൻ ഫീസ്, വാടക, മറ്റ് ചിലവുകൾ എന്നിവ താങ്ങാനാവാത്ത സാഹചര്യത്തിൽ ഇത് വലിയ സഹായമായിരുന്നു എന്ന് വിദ്യാർത്ഥികൾ പറയുന്നു.
ഭക്ഷണം ഇത്രയും വിലകൂടിയതാണെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫുഡ് ബാങ്കുകൾ ചിലവ് ചുരുക്കാൻ സഹായിച്ചിരുന്നുവെന്നും സറേയിലെ ഒരു വിദ്യാർത്ഥി പറഞ്ഞു. എന്നാൽ, ഇപ്പോൾ ആ വഴി അടഞ്ഞതോടെ താൻ ഭക്ഷണം ഒഴിവാക്കാൻ തുടങ്ങിയെന്നും വിദ്യാർത്ഥി കൂട്ടിച്ചേർത്തു.
പുതിയ നിയന്ത്രണങ്ങൾ രഹസ്യമായി നടപ്പിലാക്കിയത് വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയായി. വീസ ലഭിക്കാൻ സാമ്പത്തിക ഭദ്രത തെളിയിക്കണമെന്ന വാദം വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞിരുന്നു. കടം വാങ്ങിയാണ് പലരും പഠിക്കാൻ വരുന്നത്. എന്നാൽ, പലപ്പോഴും തൊഴിൽ ലഭിക്കാത്തതും, ഭക്ഷ്യവസ്തുക്കളുടെ വിലവർധനയും വലിയ തിരിച്ചടിയാകുന്നു. ഞങ്ങൾ ഭിക്ഷ യാചിക്കുകയല്ല, അതിജീവിക്കാൻ ശ്രമിക്കുകയാണ്- ടൊറന്റോയിലെ ഒരു വിദ്യാർത്ഥി പറയുന്നു.
രാജ്യാന്തര വിദ്യാർത്ഥികൾക്ക് പഠനകാലത്ത് ആഴ്ചയിൽ 24 മണിക്കൂർ പാർട്ട് ടൈം ജോലി ചെയ്യാൻ നിയമപരമായി അനുവാദമുണ്ട്. എന്നാൽ ആ ജോലികൾ കിട്ടുന്നത് കൂടുതൽ ബുദ്ധിമുട്ടായി മാറിയിരിക്കുന്നുവെന്ന് പലരും പറയുന്നു. മുൻപ് വിദ്യാർത്ഥികൾ ജോലി ചെയ്തിരുന്ന റീട്ടെയിൽ സ്റ്റോറുകളും കഫേകളും ഇപ്പോൾ കുറച്ച് പേരെയാണ് നിയമിക്കുന്നത്. രണ്ട് ഷിഫ്റ്റ് ജോലി ചെയ്താൽ അടിസ്ഥാന ചിലവുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നു. ഇപ്പോൾ ആ ജോലികളും കനേഡിയൻ പൗരന്മാർക്ക് ലഭിക്കുന്നതിനാൽ ഞങ്ങൾക്ക് ഭക്ഷണമോ ജോലിയോ ഇല്ല, സഹായവുമില്ല, ടൊറന്റോയിലെ വിദ്യാർത്ഥി കൂട്ടിച്ചേർത്തു