യു കെ: സഖ്യകക്ഷി - ഹൂതി പോര് കൂടുതൽ വ്യാപിക്കുന്നതിന്റെ സൂചന നൽകിക്കൊണ്ട് ഇറാൻ - ഹൂതി നേതാകൾക്കും കപ്പലുകൾക്കും യു കയും യു എസും ഉപരോധം ഏർപ്പെടുത്തി. ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് ഡെപ്യൂട്ടി കമാൻഡർ മുഹമ്മദ് റെസ ഫലാഹ്‌സാദെ, ഹൂതി നേതാവ് ഇബ്രാഹിം അൽ - നാഷിരി എന്നിവർക്കെതിരെയാണ് ഉപരോധം ഏർപ്പെടുത്തിയത്.
കൂടാതെ ഹോങ്കോങ്ങിലും മാർഷൽ ദ്വീപിലും രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കും രണ്ടു കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തിയതായും റിപ്പോട്ടുകൾ പറയുന്നു. ഹോങ്കോങ്ങിൽ രജിസ്റ്റർ ചെയ്ത കൊഹാന ലിമിറ്റഡ്, മാർഷൽ ദ്വീപുകളിൽ രജിസ്റ്റർ ചെയ്ത ഐറിഡസെന്റ് ലിമിറ്റഡ് എന്നി കപ്പലുകൾക്കെതിരെയാണ് നടപടി.
ഇറാൻ പ്രതിരോധമന്ത്രാലയത്തിനുവേണ്ടി 829 കോടി രൂപയുടെ ചരക്കുകൾ കൊഹാന കപ്പലിൽ ചൈനയിലേക്ക് കയറ്റി അയച്ചുവെന്ന അമേരിക്കയുടെ ആരോപണത്തെ തുടർന്നാണ് നടപടി.
ഹൂതികൾക്കും ഇറാനിയൻ സാമ്പത്തിക സഹായിയായ സഈദ് അൽ ജമാലിന്റെ ശൃംഖലക്കും വേണ്ടി ഇറാനിയൻ ചരക്കുകൾ അയച്ചുവെന്ന് ആരോപിച്ച് ആർതുറയുടെ ഉടമസ്ഥതയിലുള്ള ഹോങ്കോങ് കേന്ദ്രമായ കാപ് ടീസ് ഷിപ്പിങ് ലിമിറ്റഡിന്റെ കപ്പലിനും ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്. ആർതുറ സനാൻ 2 എന്ന കപ്പലിന്റെ പേരുപയോഗിച്ചാണ് ചരക്കുനീക്കം നടത്തിയതെന്നും അമേരിക്ക ആരോപിച്ചു.
ഭീകരതക്കുള്ള ധനസഹായം തടയാൻ യു എസും യു കെയും മറ്റു സഖ്യകക്ഷികളും പ്രതിജ്ഞാബദ്ധരാണെന്നും ചെങ്കടലിലെ ഹൂതി ആക്രമണം തടയാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്നും സഖ്യകക്ഷികളെ ഉദ്ധരിച്ചുകൊണ്ട് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് വക്താവ് മാറ്റ് മില്ലർ പറഞ്ഞു.